Site icon Janayugom Online

കേന്ദ്രാനുമതിയോടെ മാത്രമേ റെയിൽ പദ്ധതികൾ നടപ്പാക്കാനാവൂ: മുഖ്യമന്ത്രി

കേരളത്തിന്റെ റെയില്‍വേ വികസന പാതയില്‍ വഴിത്തിരിവാകുന്ന അങ്കമാലി-ശബരി പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സംസ്ഥാനം കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രാനുമതിയോടെ മാത്രമേ റെയിൽ പദ്ധതികൾ നടപ്പാക്കാനാവൂ എന്നും ഇത്തരം കാര്യങ്ങളിൽ നാം ഒന്നിച്ച് ശബ്ദം ഉയർത്തണമെന്നും എല്‍ദോസ് പി കുന്നപ്പിള്ളിയുടെ സബ്മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു.

1997–98 വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട അങ്കമാലി-ശബരി റെയില്‍ പദ്ധതി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യമാകുന്നതോടൊപ്പം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ സാമ്പത്തിക വികസനത്തിന് വേഗം വര്‍ധിപ്പിക്കുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ചുകോടിയോളം തീര്‍ത്ഥാടകരാണ് വര്‍ഷംതോറും ശബരിമലയില്‍ എത്തുന്നത്. വര്‍ധിച്ചുവരുന്ന തീര്‍ത്ഥാടക ബാഹുല്യത്തെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ ഗതാഗത സംവിധാനങ്ങള്‍ ഇവിടെ ആവശ്യമാണ്. വിനോദസഞ്ചാര മേഖലയിലെയും വ്യാവസായിക മേഖലയിലെയും മുന്നേറ്റത്തിന് പദ്ധതി ഏറെ ഗുണകരമാവും.

റെയില്‍വേ ബോര്‍ഡിന്റെ ആവശ്യമനുസരിച്ച് അങ്കമാലി-ശബരി പദ്ധതിയുടെ 50 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതിന് തീരുമാനിച്ച്  2021ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ആരാഞ്ഞിട്ടുള്ള അധിക വിവരങ്ങള്‍ ചേര്‍ത്ത് 3810.69 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് 27.06.2023ന് റെയില്‍വേയ്ക്ക് കൈമാറിയിട്ടുണ്ട്. പദ്ധതിക്ക് 2023–24ല്‍ 100 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sam­mury: Sub­mis­sion to Assem­bly regard­ing Anga­mali-Sabari Rail Project

Exit mobile version