15 December 2025, Monday

കൽപ്പറ്റയിൽ നവജാത ശിശുവിനെ ഭര്‍തൃമാതാവ് കൊ ലപ്പെടുത്തിയതായി പരാതി

Janayugom Webdesk
വയനാട്‌
September 21, 2024 9:02 pm

വയനാട്‌ കൽപ്പറ്റയിൽ നവജാത ശിശുവിനെ ഭര്‍തൃമാതാവ് കൊലപ്പെടുത്തിയതായി പരാതി. പള്ളിത്താഴെ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നേപ്പാള്‍ സ്വദേശിനിയുടേതാണ്‌ പരാതി. സംഭവത്തിൽ കൽപ്പറ്റ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

2024 മെയ് മാസമാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. നവജാത ശിശുവിനെ ഭര്‍തൃമാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രഹസ്യമായി സംസ്കരിച്ചതായാണ്‌ പരാതി. ഹോട്ടലിലെ ശുചീകരണ തൊഴിലാളികളായ യുവതി നേപ്പാളി സെമിൻപൂൾ സ്വദേശിനിയാണ്‌. കുട്ടിയുടെ അച്ഛൻ റോഷൻ, റോഷന്റെ അച്ഛൻ അമർ, അമ്മ മഞ്ജു എന്നിവരും ഹോട്ടലിലെ ജോലിക്കാരാണ്‌. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന യുവതിക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിനായി മരുന്ന് നല്‍കിയതായും എന്നാൽ യുവതി പ്രസവിച്ചതിനെ തുടർന്ന് കൊലപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുന്നത്‌ ബന്ധുക്കൾ കണ്ടതായി യുവതിയുടെ സഹോദരിയും പറഞ്ഞു.

ഭര്‍ത്താവും, ഭര്‍തൃപിതാവും ഇതിനായി സഹായം ചെയ്തു.കൊലപ്പെടുത്തിയെന്ന വിവരമറിഞ്ഞത്‌ മുതൽ പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചു. എന്നാൽ ഭർതൃ വീട്ടുകാരുടെ ഭീഷണിയെ തുടർന്ന് നടന്നില്ല. കഴിഞ്ഞ ദിവസമാണ്‌ കൽപ്പറ്റ പൊലീസിൽ പരാതി നൽകിയത്‌. കേസെടുത്ത കല്‍പ്പറ്റ പൊലീസ് കുറ്റാരോപിതരായ മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ എ യു ജയപ്രകാശിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തുടരന്വേഷണം നടന്നു വരുന്നതായും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.