യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ വായ്ക്കര സ്വദേശി തട്ടിയെടുത്തത് പത്ത് കോടിയിലധികം രൂപ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി തട്ടിപ്പിനിരയായത് 86 പേർ. നവമാധ്യമ പരസ്യങ്ങളിലൂടെ നൂറു കണക്കിന് ഉദ്യാഗാർത്ഥികളെയാണ് കണ്ണൂർ സ്വദേശി ജോസഫ് സി കെ എന്ന സൂരജ് വലയിലാക്കി പണം തട്ടിയത്. കർണാടക മംഗലാപുരത്ത് പ്രവർത്തിച്ച് വരുന്ന യു കെ ഇൻ റീഗൽ അക്കാദമി വഴിയായിരുന്നു കെയർ ഗിവർ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഇരകളായ ഷിംന ബേബി, അജാ ജെയിംസ്, എൽദോ മാർക്കോസ്, സനേഷ്, ദിനൂപ്, കെ ഷിബു എന്നിവർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ഇരകൾ ഒരോരുത്തരിൽ നിന്ന് ഏഴുലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് ഇയാൾ വിവിധ ഘട്ടങ്ങളിലായി തട്ടിയെടുത്തത്. ഇതിനായി ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരസ്യങ്ങളും വാഗ്ദാനങ്ങളും നൽകി ഇരകളിൽ കൂടുതൽ വിശ്വാസം ആർജ്ജിച്ച് എടുക്കുകയായിരുന്നു. ഇന്റർവ്യൂ നടത്തിയ ശേഷം വിജയിച്ചതായി അറിയിച്ച് യുകെയുടെ സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പ് (സിഒഎസ്)ഉം ഓഫർ ലെറ്ററും നൽകി ബാക്കി തുക കൂടി കൈക്കലാക്കി. തുടർന്ന് തട്ടിപ്പ് മനസിലാക്കിയവർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വ്യാജ ചെക്ക് നൽകി വീണ്ടും കബളിപ്പിച്ചു.
സംസ്ഥാനത്ത് മാത്രം ഇതുവരെ വിവിധ സ്റ്റേഷനുകളിൽ നാൽപ്പതോളം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാസർഗോഡ് സ്വദേശിനി ഷിംനയാണ് 16.85 ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി പ്രതിക്കെതിരെ ഒരു വർഷം മുമ്പ് ആദ്യം കാസര്‍കോട് ചിറ്റരിക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്. കൂടുതൽ പേര്‍ വിവിധ സ്റ്റേഷനുകളില്‍ പരാതികളുമായി എത്തിയതോടെ ഇയാൾ ദുബായിലേക്ക് മുങ്ങുകയായിരുന്നു. തട്ടിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും തട്ടിപ്പിനിരയായവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.