
പശ്ചിമേഷ്യയിൽ അമേരിക്കൻ സൈന്യത്തിന് കനത്ത പ്രഹരമേല്പിച്ച് ഇറാൻ. അത്യാധുനിക സാങ്കേതികവിദ്യയുള്ള രണ്ട് എംക്യു 9 റീപ്പർ ഡ്രോണുകൾ കൂടി ഇറാൻ സൈന്യം വെടിവച്ചിട്ടതോടെ അമേരിക്കയ്ക്ക് നഷ്ടമായ ആകെ ഡ്രോണുകളുടെ എണ്ണം 11 ആയി ഉയർന്നു. ഇതോടെ അമേരിക്കൻ പ്രതിരോധ വകുപ്പിന് ഏകദേശം 330 മില്യൺ ഡോളറിലധികം (ഏകദേശം 2700 കോടിയിലധികം രൂപ) സാമ്പത്തിക നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൾ.
ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും കൃത്യമായ ലക്ഷ്യസ്ഥാനങ്ങളിൽ മിസൈൽ ആക്രമണം നടത്താനും ശേഷിയുള്ള ആളില്ലാ വിമാനങ്ങളാണ് എംക്യു 9 റീപ്പർ ഡ്രോണുകൾ. രഹസ്യാന്വേഷണ ദൗത്യങ്ങൾക്കും നിരീക്ഷണത്തിനുമായാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. അത്യാധുനിക സെൻസറുകളും ലേസർ നിയന്ത്രിത മിസൈലുകളും വഹിക്കാൻ ശേഷിയുള്ള ഈ ഡ്രോണുകൾ യുഎസ് വ്യോമസേനയുടെ കരുത്തായിട്ടാണ് കണക്കാക്കപ്പെടുന്നത്.
വലിയ ആക്രമണ ശേഷിയുണ്ടെങ്കിലും വേഗതയുടെ കാര്യത്തിൽ ഈ ഡ്രോണുകൾ യുദ്ധവിമാനങ്ങളേക്കാൾ ഏറെ പിന്നിലാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എംക്യു 9 ഡ്രോണുകൾക്ക് മണിക്കൂറിൽ പരമാവധി 480 കിലോമീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കാൻ കഴിയൂ. എന്നാൽ ആധുനിക ഫൈറ്റർ ജെറ്റുകൾക്ക് മണിക്കൂറിൽ 1900 മുതൽ 3000 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. കുറഞ്ഞ വേഗതയും പ്രതിരോധ സംവിധാനങ്ങളുടെ അഭാവവുമാണ് വ്യോമപ്രതിരോധ മിസൈലുകൾക്ക് ഇവ എളുപ്പത്തിൽ ഇരയാകാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.