
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 12 മണിക്കൂര്‍ സൗദി യാത്രയ്ക്ക് ചെലവായത് 15 കോടി. ഈ വർഷം ഏപ്രിലിലായിരുന്നു ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി മോഡി സൗദിയിലെത്തിയത്. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ആണ് മോഡിയുടെ യാത്രയെ കുറിച്ചുള്ള മഹാരാഷ്ട്രയിലെ ആക്ടിവിസ്റ്റ് അജയ് വസുദേവ് ബോസിന്റെ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയത്.
ഏപ്രിൽ 22നും 23നുമിടയിലായിരുന്നു മോഡിയുടെ ജിദ്ദ സന്ദർശനം. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശനം വെട്ടിച്ചുരുക്കി മോഡി മടങ്ങുകയായിരുന്നു.
മോഡിയുടെ ഹോട്ടൽ ബുക്കിങ്ങിന് മാത്രം കേന്ദ്ര സർക്കാർ 10 കോടിയിലേറെ രൂപ ചെലവഴിച്ചു. ഗതാഗത ക്രമീകരണങ്ങൾക്ക് 4.05 കോടി കൂടി ചെലവായി. ബാക്കി തുകയായ ഏകദേശം 1.21 കോടിയുടെ വിവരങ്ങള്‍ മറുപടിയിൽ വിശദീകരിച്ചിട്ടില്ല. ഏതാനും മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള സൗദി സന്ദർശനത്തിന് സർക്കാർ വലിയ തുക ചെലവഴിച്ചുവെന്നാണ് കോൺസുലേറ്റ് നൽകിയ വിവരങ്ങളില്‍ നിന്നും സൂചിപ്പിക്കുന്നതെന്നും അജയ് വസുദേവ് ബോസ് പറഞ്ഞു.
പ്രോട്ടോക്കോൾ അനുസരിച്ച് ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ് ഉന്നതതല റാങ്കിങ്ങിലുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ യാത്രാചെലവുകൾ വഹിക്കേണ്ടത്. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ആ പ്രോട്ടോക്കോൾ പാലിച്ചിട്ടില്ല. മോഡിയുടെ ഔദ്യോഗിക സന്ദർശനത്തിന് സർക്കാർ എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയിൽ നാലുദിവസം ഫ്രാൻസ് സന്ദർശിക്കാനായി മോഡി ചെലവിട്ടത് 25.59 കോടി രൂപയാണ്. ഒറ്റദിവസത്തെ യുഎസ് സന്ദർശനത്തിന് 16.54 കോടി രൂപയും തായ്|ലൻഡ് യാത്രയ്ക്ക് 4.92കോടിയുമാണ് കേന്ദ്രസർക്കാർ ചെലവഴിച്ചത്. എന്നാൽ ജിദ്ദയിലേക്കുള്ള 12 മണിക്കൂർ യാത്ര ഇതിലെല്ലാം ഏറ്റവും ചെലവേറിയതായി കണക്കാക്കപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.