
ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു ഇതിഹാസ റെക്കോഡ് കൂടി സ്വന്തം പേരിലാക്കി വിരാട് കോലി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 16,000 റൺസ് തികയ്ക്കുന്ന താരമെന്ന ബഹുമതിയാണ് കോലി സ്വന്തമാക്കിയത്. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡാണ് കോലി തിരുത്തിക്കുറിച്ചത്.
ബംഗളൂരുവിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ ആന്ധ്രപ്രദേശിനെതിരായ മത്സരത്തിലാണ് കോലി ഈ നാഴികക്കല്ല് പിന്നിട്ടത്. ഡൽഹിക്ക് വേണ്ടി കളത്തിലിറങ്ങിയ താരം തന്റെ 330-ാം ഇന്നിങ്‌സിലാണ് 16,000 റൺസ് ക്ലബ്ബിലെത്തിയത്. സച്ചിൻ ടെണ്ടുൽക്കർ 391 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചിരുന്നത്. സച്ചിനെക്കാൾ 61 ഇന്നിംഗ്‌സുകൾ കുറച്ചു കളിച്ചാണ് കോലി ഈ നേട്ടത്തിലെത്തിയത് എന്നത് ശ്രദ്ധേയമാണ്.
മത്സരത്തിൽ 101 പന്തിൽ നിന്ന് 14 ഫോറുകളും 3 സിക്സറുകളും അടക്കം 131 റൺസ് നേടി കോലി തന്റെ മടങ്ങിവരവ് ഗംഭീരമാക്കി.
ആന്ധ്ര ഉയർത്തിയ 299 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന ഡൽഹിയെ വിജയത്തിലേക്ക് നയിച്ചതും കോലിയുടെ ഈ സെഞ്ചുറി കരുത്താണ്. 10,000 റൺസ് മുതൽ ഓരോ 1000 റൺസ് ബ്ലോക്കുകളിലും ഏറ്റവും വേഗത്തിൽ എത്തുന്ന താരമെന്ന റെക്കോഡ് ഇപ്പോൾ കോലിക്കാണ്. ലിസ്റ്റ് എ ക്രിക്കറ്റിൽ 16,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ഒൻപതാമത്തെ താരവും രണ്ടാമത്തെ ഇന്ത്യൻ താരവുമാണ് അദ്ദേഹം. ഈ നേട്ടം കൈവരിച്ചവരിൽ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിയും കോലിക്കുണ്ട്. നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2010‑ലായിരുന്നു അദ്ദേഹം അവസാനമായി വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചത്. നിലവിൽ ഈ ടൂർണമെന്റിൽ 17 മത്സരങ്ങളിൽ നിന്നായി 910 റൺസ് കോലി നേടിയിട്ടുണ്ട്. ഇതിൽ നാല് സെഞ്ചുറികളും നാല് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച കോലിയെ ഇനി ഇന്ത്യൻ കുപ്പായത്തിൽ കാണാവുന്നത് ജനുവരി 11‑ന് ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.