
2009 മുതൽ 18,822 ഇന്ത്യക്കാരെ യുഎസില്‍ നിന്ന് നാടുകടത്തിയെന്ന് കേന്ദ്രം. ഈ വര്‍ഷം ജനുവരി മുതൽ 3,258 പേരെയും പുറത്താക്കി. 2024ൽ 1,360, 2023ൽ 617 പേരെയും നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു.
2025ൽ നവംബർ 28 വരെ നാടുകടത്തപ്പെട്ടവരിൽ ഏകദേശം 2,000 പേരെ വാണിജ്യ വിമാനങ്ങളിലും മറ്റുള്ളവരെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അല്ലെങ്കിൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ നടത്തുന്ന ചാർട്ടർ വിമാനങ്ങളിലുമാണ് നാടുകടത്തിയത്.
ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനുള്ള വ്യക്തമായ പരിശോധനയ്ക്ക് വിധേയമായാണ് നാടുകടത്തൽ എന്ന് മന്ത്രാലയം അറിയിച്ചു. നാടുകടത്തപ്പെട്ടവരോടുള്ള പെരുമാറ്റത്തെക്കുറിച്ച്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള വിലങ്ങുകളുടെ ഉപയോഗത്തെക്കുറിച്ച്, രാജ്യസഭയിൽ ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇക്കാര്യത്തില്‍ സർക്കാരിന് ശക്തമായ ആശങ്കകൾ ഉണ്ടെന്ന് അറിയിച്ചു.
ഫെബ്രുവരി 5 ന് ശേഷം സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ മോശം പെരുമാറ്റത്തെക്കുറിച്ച് മന്ത്രാലയത്തിന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു. 2025 ജനുവരി മുതൽ, ഡൊണാൾഡ് ട്രംപ് ഭരണകൂടം കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുകയും രേഖകളില്ലാത്ത കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തമാക്കുകയും ചെയ്തു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാൻ യുഎസ് സർക്കാർ സൈനിക വിമാനങ്ങളും ഉപയോഗിച്ചിരുന്നു. യുഎസ് സൈനിക വിമാനത്തിൽ ഇന്ത്യക്കാരെ ചങ്ങലയ്ക്കിട്ട് നാടുകടത്തുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷം നരേന്ദ്ര മോഡി സർക്കാരിനെ വിമർശിച്ചിരുന്നു. ഫെബ്രുവരി 6 ന് ജയ്ശങ്കർ രാജ്യസഭയിൽ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.