
മലയാളികള്‍ക്ക് ഓണം സമൃദ്ധമായി ആഘോഷിക്കാന്‍ സംസ്ഥാനത്ത് 2000 കർഷക ചന്തകൾ. സെപ്റ്റംബർ ഒന്ന് മുതൽ നാല് വരെ നാല് ദിവസങ്ങളിലായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഓണച്ചന്തകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പി പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുവിപണിയെക്കാള്‍ 30 ശതമാനം വില കുറവായിരിക്കും ഓണച്ചന്തകളില്‍. കഴിഞ്ഞ വർഷം 1956 കർഷക ചന്തകളാണുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കൊല്ലം കൂടുതൽ ശക്തമായ ആസൂത്രണത്തോടെ കർഷക ചന്തകൾ സംഘടിപ്പിക്കുന്നത്. കൃഷി വകുപ്പ്, ഹോർട്ടികോർപ്പ്, വിഎഫ്പിസികെ എന്നിവയുടെ ഏകോപനത്തോടെയാണ് ഓണച്ചന്തകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി തലത്തിൽ നടക്കുന്ന കർഷക ചന്തകളിൽ 1076 എണ്ണം കൃഷിവകുപ്പും 160 എണ്ണം വിഎഫ്പിസികെയും 764 എണ്ണം ഹോർട്ടികോർപ്പും സംഘടിപ്പിക്കും.
കർഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കിയും പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ പൊതുവിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയുമാണ് കർഷകച്ചന്തകൾ സംഘടിപ്പിക്കുന്നതിലൂടെ കൃഷി വകുപ്പും സർക്കാരും ലക്ഷ്യമിടുന്നത്. കർഷകരിൽ നിന്ന് 10% അധിക വില നൽകി പച്ചക്കറികൾ സംഭരിക്കും. ജൈവപച്ചക്കറികൾ, ഉത്തമ കൃഷിമുറകൾ പരിപാലിച്ച് ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ എന്നിവ 20% ശതമാനം അധികവില നല്കി സംഭരിക്കുകയും പൊതുവിപണി വിലയേക്കാൾ 10 ശതമാനം കുറച്ച് വില്പന നടത്തും. ഇതിനായി 13 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ലഭ്യമല്ലാത്ത ഉരുളക്കിഴങ്ങ്, ഉള്ളി പോലുള്ള പച്ചക്കറികൾ ഹോർട്ടികോർപ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് സംഭരിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ട് ഓണവിപണിയിൽ വിലക്കയറ്റം തടയുന്ന തരത്തിൽ ആവശ്യമായ പച്ചക്കറികൾ സംഭരിച്ച് വിതരണം ചെയ്യുന്ന നടപടികളാണ് കൈക്കൊള്ളുന്നത്. മഴ കേരളത്തിനകത്തും പുറത്തും പച്ചക്കറി ലഭ്യതയെ ബാധിച്ചേക്കാമെന്ന ആശങ്ക കണക്കിലെടുത്ത്, സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന പച്ചക്കറികളുടെ സമാഹരണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുവാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും ലഭ്യമായ പച്ചക്കറിയുടെ വിശദാംശങ്ങൾ ശേഖരിക്കുയും ലഭ്യതയുടെ തോതനുസരിച്ച് വിതരണം നടത്തുകയും ചെയ്യും. വിപണികളിൽ ഓണത്തിനാവശ്യമായ എല്ലാവിധ പച്ചക്കറികളുടേയും ലഭ്യത ഉറപ്പാക്കുന്ന വിധമായിരിക്കും സംഭരണ ക്രമീകരണങ്ങൾ ഒരുക്കുക.
‘ഞങ്ങളും കൃഷിയിലേക്ക് ’ പദ്ധതിയുടെ ഭാഗമാക്കിയ കേരളത്തിൽ കർഷകർ പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന 4000 ത്തോളം ഉല്പന്നങ്ങൾ നിലവിലുണ്ടെന്നത് കൃഷി വകുപ്പിന്റെ ഒരു വലിയ നേട്ടമാണ്. ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം കേരളഗ്രോ ബ്രാൻഡിൽ ഏതാണ്ട് 2000 ഉല്പന്നങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട്. കേരളഗ്രോ ഗ്രീൻ, കേരളഗ്രോ ഓർഗാനിക് എന്നിങ്ങനെ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള കർഷകരുടെ ഉല്പന്നങ്ങളും ഇത്തവണ ലഭ്യതയ്ക്കനുസരിച്ച് ഓണവിപണികളിൽ ലഭ്യമാക്കും. കൃഷി വകുപ്പ് ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളും കർഷക ചന്തയുടെ ഭാഗമായി വില്പന നടത്തുന്നതിന് സംവിധാനം ഉണ്ടാക്കും. ഇത്തരത്തിൽ കേരളത്തിലെ ഓണ വിപണികൾ സജ്ജീവമാക്കാനുള്ള സമഗ്ര പ്രവർത്തനങ്ങൾ കൃഷി വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ , കേരഫെഡ് മാനേജിങ് ഡയറക്ടർ സാജു കെ സുരേന്ദ്രൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.