9 January 2026, Friday

Related news

January 2, 2026
December 30, 2025
December 23, 2025
December 22, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 12, 2025

2023 ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകൾ പ്രഖ്യാപിച്ചു: ആട്ടം മികച്ച ചിത്രം, ബിജുമേനോനും വിജയരാഘവനും മികച്ച നടന്മാര്‍

Janayugom Webdesk
തിരുവനന്തപുരം
May 12, 2024 6:55 pm

2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകൾ പ്രഖ്യാപിച്ചു. ഡോ. അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിര്‍മ്മിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. ആനന്ദ് ഏകര്‍ഷി ആണ് മികച്ച സംവിധായകന്‍ (ചിത്രം:ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ചിത്രം: ജവാനും മുല്ലപ്പൂവും), സറിന്‍ ഷിഹാബ് (ചിത്രം: ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. 

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ ശ്രീനിവാസന് സമ്മാനിക്കും. സംവിധായകനും നടനുമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. കൂടാതെ,നടനും നിര്‍മ്മാതാവുമായ മുകേഷ്, പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടന്‍ പ്രേംകുമാര്‍, ചിത്രസംയോജക ബീന പോള്‍ വേണുഗോപാല്‍, തെന്നിന്ത്യന്‍ നടിയും സംവിധായകയുമായ സുഹാസിനി മണിരത്‌നം, എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരവും ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍: മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിര്‍മ്മാണം : പ്രമോദ് ദേവ്, ഫാസില്‍ റസാഖ്), മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: ഫാസില്‍ റസാഖ് (ചിത്രം: തടവ്), മികച്ച സഹനടന്‍: കലാഭവന്‍ ഷാജോണ്‍ (ചിത്രം: ഇതുവരെ, ആട്ടം),ഷെയ്ന്‍ നിഗം (ചിത്രം: ആര്‍ഡിഎക്‌സ്, വേല),മികച്ച സഹനടി : കെപിഎസി ലീല (പൂക്കാലം, പൂവ്), മികച്ച ബാലതാരം : നസീഫ് മുത്താലി (ചിത്രം: ചാമ), ആവണി ആവൂസ് (ചിത്രം: കുറിഞ്ഞി), മികച്ച തിരക്കഥ : വി.സി അഭിലാഷ് (ചിത്രം: പാന്‍ ഇന്ത്യന്‍ സ്റ്റോറി), മികച്ച ഗാനരചയിതാവ് : കെ ജയകുമാര്‍ (ചിത്രം: ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു),
മികച്ച സംഗീത സംവിധാനം : അജയ് ജോസഫ് (ചിത്രം: ആഴം), മികച്ച പശ്ചാത്തല സംഗീതം: എബി ടോം (ചിത്രം: അവള്‍ പേര്‍ ദേവയാനി),
മികച്ച പിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം: കാഞ്ചന കണ്ണെഴുതി. (ചിത്രം: ഞാനും പിന്നൊരു ഞാനും)), മികച്ച പിന്നണി ഗായിക : മൃദുല വാരിയര്‍ (ഗാനം: കാലമേ (ചിത്രം:കിര്‍ക്കൻ)), മികച്ച ഛായാഗ്രാഹകന്‍ : അര്‍മോ (ചിത്രം: അഞ്ചക്കള്ളകോക്കന്‍), മികച്ച ചിത്രസന്നിവേശകന്‍ : അപ്പു ഭട്ടതിരി (ചിത്രം : റാണി ദ് റിയല്‍ സ്റ്റോറി). മികച്ച ശബ്ദലേഖകന്‍: ആനന്ദ് ബാബു (ചിത്രം: ഒറ്റമരം, റിഥം, വിത്തിന്‍ സെക്കന്റ്സ്), മികച്ച കലാസംവിധായകന്‍ : സുമേഷ് പുല്‍പ്പള്ളി, സുനില്‍ മക്കാന(നൊണ), മികച്ച മേക്കപ്പ്മാന്‍ : റോണക്‌സ് സേവ്യര്‍ (ചിത്രം പൂക്കാലം), മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രന്‍സ് ജയന്‍ (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി, ഇതുവരെ), മികച്ച ജനപ്രിയ ചിത്രം : ആര്‍ഡിഎക്‌സ് (സംവിധാനം നഹാസ് ഹിദായത്ത്), ഗരുഡന്‍ (സംവിധാനം അരുണ്‍വര്‍മ്മ)

മികച്ച ബാലചിത്രം : കൈലാസത്തിലെ അതിഥി (സംവിധാനം അജയ് ശിവറാം), മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ഭഗവാന്‍ദാസിന്റെ രാമരാജ്യം (സംവിധാനം: റഷീദ് പറമ്പില്‍), മികച്ച ജീവചരിത്ര സിനിമ : ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് (സംവിധാനം ഷൈസണ്‍ പി ഔസേഫ്), മികച്ച പരിസ്ഥിതി ചിത്രം : വിത്ത് (സംവിധാനം: അവിര റബേക്ക), പച്ചപ്പ് തേടി (സംവിധാനം: കാവില്‍രാജ്), മികച്ച ലൈവ് അനിമേഷന്‍ ചിത്രം: വാലാട്ടി (സംവിധാനം ദേവന്‍ ജയകുമാര്‍), സാമൂഹികപ്രസക്തിയുള്ള ചിത്രം: ദ് സ്‌പോയ്ല്‍സ് (സംവിധാനം: മഞ്ജിത് ദിവാകര്‍), ഇതുവരെ (സംവിധാനം അനില്‍ തോമസ്), ആഴം (നിര്‍മ്മാണം ജഷീത ഷാജി). മികച്ച ഗോത്രഭാഷാ ചിത്രം: കുറുഞ്ഞി (സംവിധാനം: ഗിരീഷ് കുന്നുമ്മല്‍), മികച്ച അന്യഭാഷാ ചിത്രം: മാമന്നന്‍ (നിര്‍മ്മാണം റെഡ്ജയന്റ് മൂവീസ് സംവിധാനം മാരി ശെല്‍വരാജ്)

Eng­lish Sum­ma­ry: 2023 Film Crit­ics Awards announced

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.