22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

കേരളത്തിന് നികുതി വിഹിതം 2277 കോടി രൂപ

Janayugom Webdesk
ന്യൂഡല്‍ഹി
June 13, 2023 9:53 am

സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട കേന്ദ്ര നികുതി വിഹിതത്തിന്റെ മൂന്നാം ഗഡു അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു തവണത്തെ മുന്‍കൂര്‍ വിഹിതം ഉള്‍പ്പെടെ 2277 കോടി രൂപയാണ് കേരളത്തിന് ഈ ഇനത്തില്‍ അനുവദിച്ചത്. ആകെ 12 തുല്യ ഗഡുക്കളായാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നികുതി വിഹിതം അനുവദിക്കുക. സാധാരണയായി സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് തുക കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ട് നേരിടുമ്പോള്‍ ഒരു തവണത്തെ നികുതി വിഹിതം മുന്‍കൂറായി നല്‍കുന്ന പതിവാണ് നിലനിന്നിരുന്നത്. രാജ്യത്ത് സ്വകാര്യവത്ക്കരണം വ്യാപകമായതോടെ പദ്ധതികള്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ടാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ മുന്‍കൂര്‍ നികുതി വിഹിതം നല്‍കുന്ന രീതിയിലേക്ക് മാറിയത്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ മൂലധനത്തില്‍ സര്‍ക്കാരിനുള്ള പങ്ക് തുടക്കത്തിലേ നല്‍കി പദ്ധതി പൂര്‍ത്തീകരണത്തിന് സ്വകാര്യ മേഖലയെ പ്രാപ്തരാക്കുകയെന്ന നയവും നിലപാടുമാറ്റവുമാണ് പുതിയ നീക്കത്തിനു പിന്നില്‍. കേന്ദ്ര നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവും ഒരു ഗഡു മുന്‍കൂറായും ചേര്‍ത്ത് 1,18,280 കോടി രൂപയാണ് കേന്ദ്രം നികുതി വിഹിതത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചത്. നിലവില്‍ പ്രതിമാസ ഗഡു 59,140 കോടി രൂപയാണ്. നികുതി വിഹിതത്തില്‍ ജനസംഖ്യയില്‍ ഒന്നാമതുള്ള ഉത്തര്‍ പ്രദേശിനാണ് ഏറ്റവും അധികം തുക ലഭിച്ചിരിക്കുന്നത്. യു പിക്ക് 21218 കോടി രൂപ ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ബീഹാറിന് 11897 കോടി രൂപ കേന്ദ്ര നികുതി വിഹിതമായി ലഭിച്ചു.

eng­lish summary;2277 crores of tax for Kerala
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.