20 May 2024, Monday

ഇ‑സഞ്ജീവനിയില്‍ 24 മണിക്കൂറും സേവനം

Janayugom Webdesk
തിരുവനന്തപുരം
February 5, 2022 9:33 pm

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം ശക്തിപ്പെട്ട സാഹചര്യത്തിൽ ഗൃഹ പരിചരണത്തിലിരിക്കുന്ന രോഗികളെക്കൂടി മുന്നിൽ കണ്ട് ഇ‑സഞ്ജീവനി ശക്തിപ്പെടുത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് ഒപിയിൽ പകൽ സമയം 15 മുതൽ 20 ഡോക്ടർമാരേയും രാത്രികാലങ്ങളിൽ നാലു ഡോക്ടർമാരേയും നിയമിച്ചു. രോഗികൾ കൂടുകയാണെങ്കിൽ അതനുസരിച്ച് ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കും.

രോഗിക്കോ, രോഗിക്ക് നേരിട്ട് സംസാരിക്കാൻ പ്രയാസമുണ്ടെങ്കിൽ രോഗിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് മറ്റൊരാൾക്കോ ഇ സഞ്ജീവനി ഡോക്ടറോട് സംസാരിക്കാം. ഇതുവരെ മൂന്നര ലക്ഷത്തോളം പേർക്കാണ് ഇ- സഞ്ജീവനി വഴി സേവനം ലഭ്യമാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 18,000ത്തിലധികം പേരാണ് കോവിഡ് ഒപി സേവനം പ്രയോജനപ്പെടുത്തിയത്.

ഒരുദിവസം ശരാശരി 1,000 മുതൽ 1,500 പേർക്കാണ് സേവനം നൽകിയത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് 800 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന ജനറൽ ഒപിയിൽ ഏത് വിധത്തിലുള്ള അസുഖങ്ങൾക്കും ചികിത്സ സംബന്ധമായ സംശയങ്ങൾക്കും സേവനം തേടാം. ആറ് മിനിറ്റ് 15 സെക്കന്റ് സമയമാണ് ഒരു പരിശോധനക്കായി മാത്രം ശരാശരി ചെലവിടുന്നത്. കാത്തിരുപ്പ് സമയം 58 സെക്കന്റായി കുറയ്ക്കാൻ ഇ‑സഞ്ജീവനിയിൽ ഒരുക്കിയ പുതിയ സംവിധാനം സഹായിച്ചു. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഡോക്ടർ ടു ഡോക്ടർ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ആദ്യമായി https://esanjeevaniopd.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ഇ‑സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ഇ‑സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ ലഭ്യമായ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാം.

eng­lish sum­ma­ry; 24 hours ser­vice on e‑Sanjeevani

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.