
സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർത്ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് തുകയില്‍ കേന്ദ്രം കുടിശികയാക്കിയത് 25.43 കോടി രൂപ. 2023 ‑24, 2024 ‑25 സാമ്പത്തിക വർഷങ്ങളിലെ തുകയാണിത്. വാർഷിക വരുമാനം 2.5 ലക്ഷം രൂപയോ അതിൽ കുറവോ ഉള്ള പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരായ കുട്ടികൾക്ക് മാത്രമാണ് കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരമുള്ള സ്കോളർഷിപ്പിന്റെ ആനുകൂല്യം ലഭിക്കുന്നത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കി തകർക്കാൻ പലവിധത്തിൽ ശ്രമിക്കുന്നതിനിടയിലാണ് ഏറ്റവും പാവപ്പെട്ട പട്ടികവർഗ വിദ്യാർത്ഥികളുടെ പഠനത്തിനും കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കാതിരിക്കുന്നത്.
സ്കോളർഷിപ്പ് തുകയുടെ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. കേന്ദ്രം കുടിശികയാക്കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ സ്കോളർഷിപ്പിനാവശ്യമായ 85 കോടി രൂപ നൽകി. നിലവിൽ 2.5 ലക്ഷത്തിനു മേൽ വരുമാനമുള്ള കുടുംബത്തിലെ കുട്ടികൾക്ക് കേന്ദ്രം ഒരു പൈസയും നൽകുന്നില്ല. തുക മുഴുവൻ സംസ്ഥാനം വഹിക്കുകയാണ്. സ്കോളർഷിപ്പിനായി നിരവധി തവണ കത്ത് അയയ്ക്കുകയും സെക്രട്ടറിമാർ ഉദ്യോഗസ്ഥരെ നേരിൽ കണ്ടിട്ടും കേന്ദ്രം തുക അനുവദിക്കാൻ തയ്യാറായിട്ടില്ലെന്ന് പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. സ്കോളർഷിപ്പ് വിഹിതം നിഷേധിക്കുന്ന കേന്ദ്ര നടപടി പട്ടികവർഗക്കാരുടെ ഉന്നതവിദ്യാഭ്യാസത്തിനാണ് വിലങ്ങുതടിയാകുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ അധ്യയന വർഷത്തിലെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണം പോലും സംസ്ഥാന സർക്കാർ ആരംഭിച്ചു. എന്നിട്ടുപോലും കുടിശിക നല്‍കാത്തത് പട്ടികവർഗക്കാരെ കേന്ദ്ര സർക്കാർ അവഗണിക്കുന്നതിനാലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രം അനുവദിക്കുന്ന പണം ജനങ്ങൾക്ക് സംസ്ഥാനം കൈമാറുന്നില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. 2024 ‑25 ൽ മാത്രം 14,407 വിദ്യാർത്ഥികൾക്കാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അനുവദിച്ചത്. ഇവരിൽ 2520 പേർ 2.5 ലക്ഷത്തിനു മുകളിൽ കുടുംബ വാര്‍ഷിക വരുമാനമുള്ളവരാണ്. 5791 വിദ്യാർത്ഥികൾ ഹയർ സെക്കൻഡറിയിലും 4070 വിദ്യാർത്ഥികൾ ഡിഗ്രിക്കും സ്കോളർഷിപ്പ് നേടി. പിജിക്ക് 574 വും എംബിബിഎസിന് 222ഉം എൻജിനീയറിങിന് 347ഉം, നിയമത്തിൽ 94 ഉം പോളിടെക്നിക്കിൽ 670 പേർക്കും സ്കോളർഷിപ്പ് ലഭിച്ചു. ബിഎസ്‍സി 323ഉം ബിഎഡിന് 241 ഉം പട്ടികവർഗ കുട്ടികൾക്കും സ്കോളർഷിപ്പ് നൽകി. ജനറൽ നഴ്സിങ്, ആയുർവേദം, വെറ്ററിനറി, എംബിഎ, ഫുഡ് ക്രാഫ്റ്റ് തുടങ്ങി 60 അംഗീകൃത കോഴ്സുകൾക്കാണ് സ്കോളർഷിപ്പ് നൽകിയത്. ആധാറും ബാങ്ക് അക്കൗണ്ടും സംയോജിപ്പിക്കുന്ന വിഷയത്തിൽ 4423 വിദ്യാർത്ഥികൾക്കുണ്ടായിരുന്ന പ്രശ്നങ്ങളും പരിഹരിച്ചുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.