9 December 2025, Tuesday

Related news

December 1, 2025
November 25, 2025
November 24, 2025
November 15, 2025
November 5, 2025
November 1, 2025
September 24, 2025
September 19, 2025
September 3, 2025
July 25, 2025

രാജ്യത്തെ 26.4 ശതമാനം പേര്‍ കൊടും പട്ടിണിയില്‍; നീതി ആയോഗ് റിപ്പോര്‍ട്ട് ശുദ്ധ തട്ടിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
February 4, 2025 9:30 pm

രാജ്യത്തെ ദാരിദ്ര്യ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് താഴ്ന്നുവെന്ന നിതി ആയോഗ് റിപ്പോര്‍ട്ട് ശുദ്ധ കളവെന്ന് പഠനം. രാജ്യത്തെ 26.4 ശതമാനം പേരും കൊടിയ പട്ടിണിയിലാണ് ജീവിതം തള്ളിനീക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോള ദാരിദ്ര്യ സൂചികയിലെ രാജ്യത്തിന്റെ പിന്നാക്കാവസ്ഥ ശരിവയ്ക്കുന്ന തരത്തിലാണ് പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിലെ (സിഡിഎസ്) ഗവേഷകരായ സി എ സേതു, എല്‍ ടി അഭിനവ് സൂര്യ, സി എ റിതു എന്നിവരാണ് പഠനം നടത്തിയത്. 

കേന്ദ്ര സര്‍ക്കാര്‍ രേഖയില്‍ പറയുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പട്ടിക വ്യാജ കണക്കുകളുടെ കൂമ്പാരമാണെന്നും പഠനം പറയുന്നു. 2022–23ലെ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ (എച്ച്സിഇഎസ് ) പ്രകാരം നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ബി വി ആര്‍ സുബ്രഹ്മണ്യമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പട്ടിക ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലേക്ക് എത്തിയെന്ന് പ്രഖ്യാപിച്ചത്. 2011–13ലെ ടെണ്ടുല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആസ്പദമാക്കിയാണ് നിതി ആയോഗിന്റെ അവകാശവാദം. 2011–13ലെ ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള പണപ്പെരുപ്പത്തോതുമായി താരതമ്യം ചെയ്യുമ്പോള്‍ 2022–23ല്‍ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ സാധിച്ചിട്ടില്ല. ടെണ്ടുല്‍ക്കര്‍ സമിതി നടത്തിയ പഠനത്തിലെ പോരായ്മ കണക്കിലെടുത്ത് യുപിഎ സര്‍ക്കാര്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സി രംഗരാജന്‍ സമിതിയെ നിയോഗിച്ചിരുന്നു. രംഗരാജന്‍ സമിതി നിര്‍ദേശമനുസരിച്ച് നടത്തിയ പഠനത്തിലാണ് രാജ്യത്തെ ദാരിദ്ര്യം സംബന്ധിച്ച ശരിയായ വിലയിരുത്തലുണ്ടായത്. ഇതനുസരിച്ചുള്ള പഠനത്തിലാണ് രാജ്യത്ത് 26.4 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നതായി കണ്ടെത്തിയത്. 

കേന്ദ്ര സര്‍ക്കാരിന്റെ കണക്കുമായി 21 ശതമാനം വ്യത്യാസമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഗ്രാമീണ ജനസംഖ്യയിലെ 27.4 ശതമാനത്തിന്റെ ശരാശരി പ്രതിമാസ വരുമാനം 2,515 രൂപയാണ്. നഗര മേഖയിലെ 23 ശതമാനത്തിന്റെ പ്രതിമാസ വരുമാനം 3,639 രൂപയും. ഈ സാഹചര്യം വിസ്മരിച്ചാണ് നിതി ആയോഗ് ദാരിദ്ര്യം അഞ്ച് ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് വീമ്പിളക്കിയത്. 2012 ലാണ് ആസൂത്രണ കമ്മിഷന്‍, രംഗരാജന്‍ സമിതിയെ ദാരിദ്ര്യത്തിന്റെ ഭീകരാവസ്ഥയെക്കുറിച്ച് പഠനം നടത്താന്‍ നിയോഗിച്ചത്. ശാസ്ത്രീയമായും കുറ്റമറ്റനിലയിലും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ടെണ്ടുല്‍ക്കര്‍ സമിതിയുടെ പല കണ്ടെത്തലുകളെയും രംഗരാജന്‍ നിരാകരിച്ചു. പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി വിഷയങ്ങള്‍ സാധാരണ ജനജീവിതം ദുരിതമയമാക്കിയ അവസരത്തിലാണ് നിതി ആയോഗ് ദാരിദ്ര്യം ലഘുകരിച്ചതായി അവകാശപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.