
രാജ്യത്തെ മൊത്തം ബാങ്ക് അക്കൗണ്ടുകളില്‍ 39.2 ശതമാനവും സ്ത്രീകളുടേതെന്ന് കേന്ദ്രസര്‍ക്കാര്‍. ഗ്രാമീണ മേഖലകളിലാണ് സ്ത്രീകളുടെ പങ്കാളിത്തം ഏറ്റവും കൂടുതലെന്നും 42.2 ശതമാനമാണിതെന്നും സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. ഇന്ത്യയിലെ മൊത്തം നിക്ഷേപത്തിന്റെ 39.7 ശതമാനവും സ്ത്രീകളാണ് നല്‍കുന്നതെന്നും സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (എംഒഎസ്‌പിഐ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം വർധിച്ചതായും ഇത് ഓഹരി വിപണിയിലെ വർധിച്ചുവരുന്ന പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 2021 മാർച്ച് 31 മുതൽ 2024 നവംബർ 30 വരെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 33.26 ദശലക്ഷത്തിൽ നിന്ന് 143.02 ദശലക്ഷമായി വർധിച്ചു. ഇത് നാലിരട്ടിയിലധികം വർധനവിനെ അടയാളപ്പെടുത്തുന്നു. പുരുഷ അക്കൗണ്ട് ഉടമകളുടെ എണ്ണം സ്ത്രീ അക്കൗണ്ട് ഉടമകളെക്കാൾ സ്ഥിരമായി കൂടുതലാണെങ്കിലും, സ്ത്രീ പങ്കാളിത്തം വർധിച്ചുവരുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
2021ൽ 26.59 ദശലക്ഷമായിരുന്ന പുരുഷ അക്കൗണ്ടുകളുടെ എണ്ണം 2024ൽ 115.31 ദശലക്ഷമായി ഉയർന്നു. അതേ കാലയളവിൽ സ്ത്രീ അക്കൗണ്ടുകൾ 6.67 ദശലക്ഷത്തിൽ നിന്ന് 27.71 ദശലക്ഷമായി വർധിച്ചതായും എംഒഎസ്‌പിഐ വ്യക്തമാക്കുന്നു. 2021 മുതല്‍ 2024 വരെ നിർമ്മാണം, വ്യാപാരം, മറ്റ് സേവന മേഖലകൾ എന്നിവിടങ്ങളിലായി സ്ത്രീകളുടെ പങ്കാളിത്തം കൂടിയതായാണ് വിലയിരുത്തല്‍. കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലും ഉള്ള സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത് സ്ത്രീ സംരംഭകത്വത്തിലെ നല്ല പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. അത്തരം സ്റ്റാര്‍ട്ടപ്പുകളുടെ ആകെ എണ്ണം 2017 ലെ 1,943 ല്‍ നിന്ന് 2024 ല്‍ 17,405 ആയി ഉയര്‍ന്നു. സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.