
അര്‍ഹരായ 39,000 കുടുംബങ്ങള്‍ക്ക് കൂടി പുതുതായി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. നെടുമങ്ങാട് ടൗൺഹാളിൽ നടന്ന ചടങ്ങില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആർ അനിൽ വിതരണം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് മാതൃകയായ ഒരു പൊതുവിതരണ സംവിധാനം നിലവിലുള്ള സംസ്ഥാനമാണ് കേരളമെന്നും എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇക്കാലയളവിൽ പൊതുവിതരണ വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 5,85,169 കുടുംബങ്ങൾക്ക് പുതുതായി റേഷൻ കാർഡ് അനുവദിച്ചിട്ടുണ്ട്. 1,25,326 മുൻഗണനാ കാർഡുകളും 4,45,610 പൊതുവിഭാഗം കാർഡുകളും 8,427 (എൻപിഐ) കാർഡുകളും പുതുതായി അനുവദിച്ചു.
പുതുതായി അനുവദിച്ചതും തരംമാറ്റി നൽകിയതും ഉൾപ്പടെ അർഹരായ 6,76,700 കുടുംബങ്ങൾക്ക് മുൻഗണന കാർഡുകൾ നൽകിയിട്ടുണ്ട്. കൂടാതെ വകുപ്പിന്റെ ഫലപ്രദമായ ഇടപെടലിലൂടെ അർഹരായ 65,440 കുടുംബങ്ങളുടെ കാർഡുകൾ എഎവൈ വിഭാഗത്തിലേക്ക് തരംമാറ്റി നൽകുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുക, ദാരിദ്ര്യം നിർമ്മാർജനം ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് പ്രവർത്തിക്കുന്ന ഒന്നാണ് സംസ്ഥാനത്തെ പൊതുവിതരണ വകുപ്പ്. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന് അവരെ ചേർത്തുപിടിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഇക്കാരണങ്ങളാൽ മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം ഒരു തുടർപ്രക്രിയയായിക്കണ്ട്, ഫലപ്രദമായ ഇടപെടലിലൂടെ അനർഹരുടെ കൈയ്യിൽ നിന്നും മുൻഗണനാ വിഭാഗം കാർഡുകൾ പിടിച്ചെടുക്കുന്നതിനും ലഭ്യമായ ഒഴിവുകളിൽ അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തി അവരുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനും വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ആർ ജയദേവൻ അധ്യക്ഷത വഹിച്ചു. സിവിൽ സപ്ലൈസ് കമ്മിഷണർ ഹിമ കെ എസ്, കൗൺസിലർ ജെ കൃഷ്ണകുമാർ, ജില്ലാ സപ്ലൈ ഓഫിസർ സിന്ധു കെ വി, നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫിസർ സീമ, അസിസ്റ്റന്റ് സപ്ലൈ ഓഫിസർ മധു തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.