ഡിജിറ്റൽ അറസ്റ്റിൽ 50 ലക്ഷം രൂപ നഷ്ടപ്പെട്ട വൃദ്ധദമ്പതികൾ ആത്മഹത്യ ചെയ്തു. കർണാടകയിലെ ബെൽഗാവിയിലെ ഖാൻപൂർ താലുക്കിലെ ബീദി ഗ്രാമത്തിലാണ് സംഭവം. ഡീഗോ സാന്തൻ നസ്രേത്ത്(82), ഭാര്യ ഫ്ലേവിയ(70) എന്നിവരാണ് ആത്മഹത്യ ചെയ്തത്. പണം നഷ്ടപ്പെട്ടതിലുള്ള മാനസിക സംഘർഷമാണ് ഈ ദാരുണ സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്ര സെക്രട്ടേറിയേറ്റിലെ ഉന്നത ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ദമ്പതികള്‍ വിശ്രമ ജീവിതത്തിനായി ബെൽഗാവിയിൽ എത്തിയിരുന്നു. മറ്റുള്ളവരുടെ ദയയിൽ ജീവിക്കാൻ താൽപര്യമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്ന് ഇരുവരുടെയും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡൽഹി ബിഎസ്എൻഎല്ലിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ഇവരെ ബന്ധപ്പട്ടത്. ഇവരുടെയും സിം കാർഡ് ദുരുപയോഗിച്ച് അനധികൃത പരസ്യങ്ങൾ പ്രചരിപ്പിച്ചെന്നും, വൻതോതിൽ പണമിടപാട് നടന്നിട്ടുണ്ടെന്നുമാണ് തട്ടിപ്പുകാർ പറഞ്ഞത്. കേസ് പണം നൽകി ഒത്തുതീർപ്പാക്കണമെന്നും, അല്ലാത്തപക്ഷം ഡിജിറ്റൽ അറസ്റ്റ് നേരിടേണ്ടിവരുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. തുടർന്ന് 50 ലക്ഷം രൂപ സംഘം നിർദേശിച്ച അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പണം തിരിച്ചു കിട്ടാൻ പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ മാനസിക സംഘർഷത്തിൽ ഡീഗോ സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു. പ്രമേഹ ഗുളിക അമിതമായി കഴിച്ചതാണ് ഭാര്യയുടെ മരണകാരണം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡീഗോ ആത്മഹത്യ ചെയ്തതാണോയെന്നും സംശയമുണ്ട്. ദമ്പതികളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബെൾഗാവി സർക്കാർ മെഡിക്കൽ കോളേജിന് കൈമാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.