ഉത്തർപ്രദേശിലെ വരാണസി ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട 50 മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളുടെ പേരുകൾ മാറ്റി. മുഗൾ ഭരണാധികാരികളുടെ കാലത്ത് മുതൽ നിലവിലുള്ള മുസ്ലിം പേരുകൾ മാറ്റി ഹിന്ദു ദേവതകളുടെ പേരുകൾ നൽകാനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട നിർദേശം വാരാണസി മുൻസിപ്പൽ കോർപ്പറേഷന് അയച്ചു.
ഔറംഗബാദ്, മദൻപുര, ഖാലിസ്‌പുർ, കസാഖ്പുര എന്നിവയാണ് പേരുമാറ്റം നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ പ്രധാനപ്പെട്ടവ. ഇതിൽ ഔറംഗബാദിനെ നാരായൺ ധാം എന്നും, ഖാലിസ്‌പുരിനെ ബ്രഹ്മതീർത്ഥ് എന്നും, കസാഖ്പുരയെ അനാരക് തീർത്ഥ് എന്നും, മദൻപുരയെ പുഷ്പദന്തേശ്വർ എന്നും പുനർനാമകരണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സംസ്കൃത ഭാഷ, സനാതന ധർമ്മം, വേദസാഹിത്യം എന്നിവ പഠിപ്പിക്കുന്ന കേന്ദ്രമായ വാരാണസിയിലെ സമ്പൂർണാനന്ദ് സംസ്കൃത സർവകലാശാലയുമായി ബന്ധപ്പെട്ട വൈദിക പണ്ഡിതന്മാരാണ് ഈ പേരുകൾ നിര്‍ദേശിച്ചത്.
മുസ്ലിം ഭരണാധികാരികളുമായി ബന്ധപ്പെട്ട പേരുകൾ തിരുത്തി ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും പേരുകൾ നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ നേരത്തെ രംഗത്ത് വന്നിരുന്നു. വാരാണസി മേയർക്ക് മെമ്മോറാണ്ടവും സമർപ്പിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണിതെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. ബിജെപി സർക്കാർ അവരുടെ ആദ്യഭരണകാലത്ത് സംസ്ഥാനത്തെ ചില ജില്ലകളുടെ പേരുകള്‍ മാറ്റിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.