
ബംഗളൂരുവിലെ വനമേഖലകളിലൊന്നായ സൗത്ത് കെംഗേരിയിലെ 517 ഏക്കർ സംരക്ഷിത വനം കൈവിട്ടുപോയേക്കുമെന്ന ആശങ്കയിൽ കർണ്ണാടക വനം വകുപ്പ്. ഹൈക്കോടതിയുടെ ഒരു വിധി ലഭിക്കാൻ വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഈ ഭൂമിയുടെ ഇപ്പോഴത്തെ വാണിജ്യ മൂല്യം 27,000 കോടി രൂപ മുതൽ 35,000 കോടി രൂപ വരെയാണ് കണക്കാക്കുന്നത്. 2025 ഓഗസ്റ്റ് 13ന് എം ബി നെമന ഗൗഡ എന്നയാൾ തനിക്ക് 532 ഏക്കർ ഭൂമി അനുവദിച്ചു കിട്ടിയതായി അവകാശപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യുകയും 17 ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് 30ന് ഹർജിക്കാരൻ്റെ പേര് 90 ദിവസത്തിനകം റവന്യൂ രേഖകളിൽ ചേർക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, ഈ ഉത്തരവിനെക്കുറിച്ച് ബുധനാഴ്ച വരെ തങ്ങൾക്ക് അറിവില്ലായിരുന്നു എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ പി യോഗണ്ണ നവംബർ 27ന് നൽകിയ കത്തിൽ അപ്പീൽ ഫയൽ ചെയ്യാൻ ശുപാർശ ചെയ്തതായി രേഖകൾ സൂചിപ്പിക്കുന്നുണ്ട്. ഈ ഭൂമി സംരക്ഷിത വനമാണെന്ന് പിന്നീട് മാത്രമാണ് അറിഞ്ഞതെന്നും കത്തിൽ പറയുന്നു. 532 ഏക്കറിൽ 15 ഏക്കർ ഒഴികെ, ശേഷിക്കുന്ന 517 ഏക്കർ സംരക്ഷിത വനഭൂമി 1935 ഡിസംബർ 14ന് വിജ്ഞാപനം ചെയ്ത ‘ബദാമണവർട്ടെ കാവൽ’ സംസ്ഥാന വനത്തിൻ്റെ ഭാഗമാണ്. ചുറ്റുമുള്ള ഭൂമിക്ക് ഉയർന്ന മൂല്യം ഉള്ളതിനാൽ, ഇത് സംരക്ഷിക്കാൻ വനം വകുപ്പ് കടുത്ത സമ്മർദ്ദം നേരിടുകയാണ്. ഇനാം അബോളിഷൻ നിയമപ്രകാരം തനിക്ക് ഭൂമി അനുവദിച്ചു കിട്ടിയെന്ന് അവകാശപ്പെട്ട ഹർജിക്കാരൻ 10,640 രൂപ പ്രീമിയം റവന്യൂ തുക അടച്ചതിൻ്റെ രസീതും ഹാജരാക്കിയിട്ടുണ്ട്. കൂടാതെ, 1974നും 1981നും ഇടയിൽ തൻ്റെ പേര് രേഖകളിൽ ഉൾപ്പെടുത്തിയിരുന്നതായും വനംവകുപ്പ് കയ്യേറിയപ്പോഴാണ് പേര് ഒഴിവാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.