10 January 2026, Saturday

Related news

January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 11, 2025
December 5, 2025
November 26, 2025
November 25, 2025
November 21, 2025
November 19, 2025

കേരളത്തിലെ ജൂഡീഷ്യല്‍ ഓഫിസര്‍മാരില്‍ 72 ശതമാനവും സ്ത്രീകള്‍

പ്രശംസനീയമെന്ന്
ചീഫ് ജസ്റ്റിസ് ‍ഡി വൈ ചന്ദ്രചൂഡ് 
Janayugom Webdesk
ന്യൂഡല്‍ഹി
August 31, 2024 10:41 pm

കേരളത്തിലെ ജുഡീഷ്യല്‍ ഓഫിസര്‍മാരില്‍ 72 ശതമാനവും സ്ത്രീകളാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലാ ജുഡീഷ്യറിയുടെ ഭാഗമാകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവെന്നും കേരളത്തിലേത് പ്രശംസനീയമായ വനിതാ പങ്കാളിത്തമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജില്ലാ ജുഡീഷ്യറി ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോഡിയും നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞവര്‍ഷം രാജസ്ഥാനില്‍ നടത്തിയ സിവില്‍ ജഡ്ജിമാരുടെ റിക്രൂട്ട്മെന്റില്‍ അര്‍ഹത നേടിയതില്‍ 58 ശതമാനവും സ്ത്രീകളാണ്. ഡല്‍ഹിയില്‍ ഇത് 66 ശതമാനമാണ്. യുപിയില്‍ 2022ല്‍ നടത്തിയ സിവില്‍ ജഡ്ജി (ജൂനിയര്‍ ഡിവിഷന്‍) നിയമനങ്ങളില്‍ 54 ശതമാനവും സ്ത്രീകളാണ്. കേരളത്തിലെ ആകെ ജുഡീഷ്യല്‍ ഓഫിസര്‍മാരില്‍ 72 ശതമാനവും വനിതകളാണ്, അദ്ദേഹം പറഞ്ഞു. ഭാവിയിലേക്കുള്ള വാഗ്ദാനമാണിതെന്നും അ­ദ്ദേഹം പറഞ്ഞു. അടുത്തിടെ യുവ വനിതാ ജഡ്ജി മുതിര്‍ന്ന അംഗങ്ങളില്‍ നിന്ന് നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.

ബാറിലെ ഭൂരിഭാഗം അംഗങ്ങളും ബഹുമാനത്തോടെ പെരുമാറുന്നുണ്ടെങ്കിലും ചില മുതിര്‍ന്ന അഭിഭാഷകര്‍ അവഹേളിക്കുകയും പരിഗണനയില്ലാത്തരീതിയില്‍ പെരുമാറുകയും ചെയ്യുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ഇത് പ്രായവും ലിംഗവും കണക്കാക്കിയുള്ള പെരുമാറ്റമാണ്. സഹപ്രവര്‍ത്തകരോടുള്ള ഇത്തരം പെരുമാറ്റങ്ങള്‍ ഹൃദയഭേദകമാണ്. അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനൊപ്പം നിയമസംവിധാനവും കൂടുതല്‍ ശക്തിപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അനേകം ഉത്തരവാദിത്തങ്ങളുള്ള ജില്ലാ ജൂഡീഷ്യറി നിയമവ്യവസ്ഥയുടെ നട്ടെല്ലാണെന്നും ജില്ലാ കോടതികളെ കീഴ്‌ക്കോടതികളെന്ന് പരാമര്‍ശിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ ഗൗരവതരമായി കാണുന്നു. കുറ്റകൃത്യങ്ങളില്‍ വേഗത്തിലുള്ള നീതി ആവശ്യമാണ്. ഇത് അവരുടെ സുരക്ഷിതത്വത്തിന് കൂടുതല്‍ ഉറപ്പ് നല്‍കും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ നേരിടാന്‍ നിരവധി കര്‍ശന നിയമങ്ങളുണ്ടെന്നും അതിവേഗ നീതി ഉറപ്പാക്കാന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥകള്‍ക്കൊപ്പം മികച്ച ഏകോപനം ഉറപ്പാക്കേണ്ടതുണ്ടെന്നും മോഡി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.