
രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന 87 ഓൺലൈൻ വായ്പാ ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. ലോക്‌സഭയിൽ കോർപറേറ്റ് കാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡിസംബർ ഒന്നിന് സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. ഐടി നിയമം 2000ലെ സെക്ഷൻ 69എ പ്രകാരമാണ് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന ഈ 87 ആപ്പുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ വായ്പാ കമ്പനികൾക്കെതിരെ കൃത്യമായ പരിശോധനകൾ നടക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം ‘ഷെൽ കമ്പനികൾ’ എന്നതിന് 2013‑ലെ കമ്പനീസ് ആക്ട് പ്രകാരം പ്രത്യേകം നിർവചനം ഇല്ലെന്നും അത്തരമൊരു നിർവചനം കൊണ്ടുവരാൻ നിലവിൽ പദ്ധതിയില്ലെന്നും കേന്ദ്ര സർക്കാർ ഉപചോദ്യത്തിന് മറുപടി നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.