1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
April 1, 2025
April 1, 2025
March 25, 2025
March 24, 2025
March 18, 2025
March 18, 2025
March 18, 2025
March 17, 2025
March 14, 2025

കോവിഡ് വാക്സിൻ: കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞത് നുണ

Janayugom Webdesk
ന്യൂഡൽഹി
May 5, 2022 8:01 pm

കോവിഡ് വാക്സിൻ സംബന്ധിച്ച് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ കള്ളം പറഞ്ഞതായി റിപ്പോർട്ട്. രാജ്യത്ത് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കാനാവില്ലെന്ന് മെയ് രണ്ടിന് സുപ്രീം കോടതി ഉത്തരവിട്ടത് കേന്ദ്രസർക്കാർ സമർപ്പിച്ച വ്യാജ സത്യവാങ്മൂലം കണക്കിലെടുത്താണെന്ന് ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയലുകളുടെയും അനന്തരഫലങ്ങളുടെയും വിവരങ്ങൾ വെളിപ്പെടുത്താൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ശിശുരോഗവിദഗ്ധനും നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻടിഎജിഐ) മുൻ അംഗവുമായ ജേക്കബ് പുളിയേൽ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി വിധി.

വിവിധ വാക്സിനുകൾ അംഗീകരിക്കാനുള്ള സർക്കാരിന്റെ തീരുമാനങ്ങൾ സുതാര്യമല്ലെന്നും വെളിപ്പെടുത്തുന്നത് ‘പ്രസക്തമായ ഡാറ്റയല്ലെന്നും’ ഹർജിക്കാരൻ വാദിച്ചു. ഇതിനെതിരെ 115 പേജുകളിലായി സർക്കാർ കോടതിയിൽ നല്കിയ മറുപടിയിലാണ് വ്യാജ വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. 12–14 വയസ് പ്രായക്കാർക്കിടയിൽ എൻടിഎജിഐയുടെ അനുമതിയില്ലാതെയാണ് വാക്സിൻ ഉപയോഗത്തിന് സർക്കാർ അനുമതി നൽകിയതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, എല്ലാ വാക്സിനുകളും എൻടിഎജിഐ അംഗീകരിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ അവകാശപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും (ഐസിഎംആർ) വെബ്സൈറ്റുകളിൽ എൻടിഎജിഐ യോഗങ്ങളുടെ വിശദമായ മിനിറ്റ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സർക്കാർ പ്രതിനിധി പറഞ്ഞു.

സർക്കാരിന്റെ ഈ രണ്ടു പ്രസ്താവനകളും നുണയാണെന്ന് ‘വയർ സയൻസി‘ന്റെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി. എൻടിജിഐ മീറ്റിങ്ങിന്റെ മിനിറ്റ്സ് രണ്ട് വെബ്സൈറ്റുകളിലും അപ്‍ലോഡ് ചെയ്തിട്ടില്ല. ഐസിഎംആർ സൈറ്റിൽ അപ്‍ലോഡ് ചെയ്തിട്ടില്ലെന്ന് ഒരു ഐസിഎംആർ ശാസ്ത്രജ്ഞനും സ്ഥിരീകരിച്ചതായും വയർ റിപ്പോർട്ട് ചെയ്തു. കുട്ടികൾക്കിടയിൽ കോർബെവാക്സിന്റെ ഉപയോഗം അംഗീകരിച്ചിട്ടില്ലെന്ന് മറ്റൊരു എൻടിഎജിഐ അംഗവും സ്ഥിരീകരിച്ചു.

എഇഎഫ്ഐ റിപ്പോർട്ട് ചെയ്യുന്ന സംവിധാനം പ്രവർത്തനരഹിതമാണെന്ന ഹർജിക്കാരന്റെ വാദത്തിനും കല്ലു വച്ച നുണയാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. വ്യക്തികളുടെ ഡാറ്റയിൽ വിട്ടുവീഴ്ച ചെയ്യാതെ പൊതുജനങ്ങളിൽ നിന്നും ഡോക്ടർമാരിൽ നിന്നും പൊതുവായി ആക്സസ് ചെയ്യാവുന്ന രീതിയിൽ വാക്സിനുകളുടെ പ്രതികൂല സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദേശിക്കുകയും ചെയ്തു.

വാക്സിൻ എടുക്കുന്നതിലൂടെ ഉണ്ടാകാവുന്ന പ്രതികൂല പാർശ്വഫലമാണ് എഇഎഫ്ഐ. 2021 നവംബർ 24 വരെ 119.38 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയെന്നും ഇതുവരെ 2,116 ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ രേഖപ്പെടുത്തിയെന്നുമാണ് രേഖപ്പെടുത്തിയതെന്നുമാണ് സർക്കാർ അവകാശപ്പെട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ‘എഇഎഫ്ഐ കേസുകളുടെ കാര്യകാരണ വിലയിരുത്തൽ ഉണ്ടെന്നും അതിൽ നിന്ന് പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്നും സർക്കാർ പറഞ്ഞു. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വ്യാഴാഴ്ച വരെ അത്തരം വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Eng­lish summary;covid Vac­cine: The Cen­tral Gov­ern­ment lied in the Supreme Court

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.