2 May 2024, Thursday

Related news

May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024

ജനാധിപത്യം കാത്ത് കശ്മീർ; ജനങ്ങളെ ഭയന്ന് ബിജെപി

Janayugom Webdesk
ശ്രീനഗർ
August 11, 2022 10:12 pm

ജനാധിപത്യത്തിന് വേണ്ടിയുള്ള കശ്മീരിന്റെ കാത്തിരിപ്പ് ഇനിയും നീളുന്നു. കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ കേന്ദ്രസർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന വിമര്‍ശനവുമായി രാഷ്ട്രീയ പാർട്ടികള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം കമ്മിഷൻ പ്രഖ്യാപിച്ച സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള പുതിയ സമയപരിധി ഇക്കൊല്ലം തെരഞ്ഞെടുപ്പ് നടക്കാനിടയില്ല എന്ന് ഉറപ്പാക്കി. ഒക്ടോബർ 31നകം അന്തിമ വോട്ടർപട്ടിക തയാറാകുമെന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നത്. 

അത് നവംബർ 25 ആയി ദീർഘിപ്പിച്ചു ഇതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് 2023 ലേക്ക് നീളാനാണ് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പ് സെപ്റ്റംബറിനും ഡിസംബറിനും ഇടയിലാണ് നടക്കാറുള്ളത്. ഡിസംബർ മുതൽ കശ്മീരിലെയും ചെനാബ് താഴ്‌വരയിലെയും പല പ്രദേശങ്ങളിലും മഞ്ഞുവീഴ്ച കാരണം എത്തിച്ചേരാനാകാത്തതിനാൽ അടുത്ത മാർച്ച് വരെ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല. തെരഞ്ഞെടുപ്പിനെയും ജനങ്ങളെയും ഭയക്കുന്ന കേന്ദ്രത്തിലെ ബിജെപി സർക്കാരിന് സമയം നീട്ടുന്നതും ഒടുവില്‍ കൂടുതല്‍ തിരിച്ചടിയായി മാറിയേക്കും.

2018 ജൂണിൽ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യസർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചതു മുതൽ കശ്മീരിൽ ജനാധിപത്യ സർക്കാരില്ല. 2019ൽ പ്രത്യേകപദവി റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പ് അവഗണിച്ച് മണ്ഡല പുനഃസംഘടന കമ്മിഷൻ രൂപീകരിച്ചു. രണ്ട് വർഷത്തെ ചർച്ചകൾക്ക് ശേഷം ജമ്മു മേഖലയിൽ ആറ് അധിക നിയമസഭാ മണ്ഡലങ്ങളും കശ്മീർ താഴ്‌വരയിൽ ഒരെണ്ണവും സൃഷ്ടിക്കാൻ സമിതി ശുപാർശ ചെയ്തു. ബിജെപിക്ക് അനുകൂലമാകുന്ന നിലയിലുള്ള വിഭജനത്തെ പ്രാദേശിക പാർട്ടികൾ എതിർത്തിരുന്നു. 

സാങ്കേതിക കാരണങ്ങളുടെ പേരിൽ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത് കേന്ദ്ര ഭരണം കൂടുതൽ കാലം തുടരാനുള്ള തന്ത്രമാണെന്ന് മുതിർന്ന പത്രപ്രവർത്തകന്‍ സഫർ ചൗധരി പറഞ്ഞു. വോട്ടർ പട്ടിക പ്രസിദ്ധീകരണം നീട്ടുന്നത് തെരഞ്ഞെടുപ്പ് നടത്താതിരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അടവാണെന്നും ബിജെപി ജനാധിപത്യ പ്രക്രിയയെ മനഃപൂർവം വൈകിപ്പിക്കുകയാണെന്നും പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പിഎജിഡി) വക്താവ് യൂസഫ് തരിഗാമി പറഞ്ഞു. 

കശ്മീർ അവർക്ക് സുരക്ഷിതമായ ഒരു താവളമല്ല എന്നറിയാവുന്നതുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പ് നടത്താൻ മടിക്കുന്നത് എന്ന് നാഷണൽ കോൺഫറൻസ് പാർട്ടി വക്താവ് ഇമ്രാൻ നബി പറഞ്ഞു. 10, 000 കോടിയുടെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന സിഎജി റിപ്പോർട്ടിൽ നിന്ന് തന്നെ കേന്ദ്രഭരണം എല്ലാ മേഖലകളിലും പരാജയപ്പെട്ടുവെന്ന് വ്യക്തമാണെന്ന് പീപ്പിൾസ് കോൺഫറൻസ് വൈസ് പ്രസിഡന്റ് അബ്ദുൾ ഗനി വക്കീൽ പറഞ്ഞു.

Eng­lish Sum­ma­ry: Kash­mir wait­ing for democ­ra­cy; BJP is afraid of people
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.