11 January 2026, Sunday

കുഫോസ് വിസി നിയമനത്തില്‍ കേരളം; ഒന്നിലധികം പേരുകള്‍ ശുപാര്‍ശ ചെയ്യണമെന്ന് വ്യവസ്ഥയില്ല

റെജി കുര്യന്‍
ന്യൂഡല്‍ഹി
January 12, 2023 11:28 pm

കുഫോസ് വിസി നിയമനത്തിന് ഗവര്‍ണറുടെ തീരുമാനത്തിനായി ഒന്നിലധികം പേരുകള്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കേരളം. സെര്‍ച്ച് കമ്മിറ്റി മൂന്നിലധികം പേരുകള്‍ ശുപാര്‍ശ ചെയ്യരുതെന്നാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത്. 2010ലെ കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചാണ് മുന്‍ വിസി റിജി ജോണിന്റെ നിയമനം. പ്രസ്തുത നിയമത്തിലെ 33 (2) വകുപ്പു പ്രകാരം വിസി നിയമനത്തിനായി മൂന്നിലധികം പേരുകള്‍ നല്‍കരുതെന്നാണ് വ്യവസ്ഥ. ഇതിനര്‍ത്ഥം മൂന്നു പേരുകള്‍ നല്‍കണമെന്നല്ല. മലയാളത്തിലാണ് നിയമം തയ്യാറാക്കിയത്. പേര് എന്ന ഏകവചനമാണ് നിയമത്തിലുള്ളത്. പേരുകള്‍ എന്ന ബഹുവചനം ഇതിനാല്‍ ബാധകമല്ല. അതിനാല്‍ ഒരു പേരു മാത്രം നിര്‍ദേശിക്കുന്നതില്‍ അപാകതയില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കുഫോസ് വിസി നിയമനത്തിനായി 17 അപേക്ഷകളാണ് ലഭിച്ചത്. ഒമ്പതു പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇതില്‍ ഫിഷറീസ് ബിരുദവും വിദേശത്തുനിന്ന് ഡോക്ടറേറ്റുമുള്ള ഏക വ്യക്തി റിജി ജോണ്‍ ആയിരുന്നു. സെര്‍ച്ച് കമ്മിറ്റി പരിഗണിച്ച പേരുകളില്‍ ഏറ്റവും യോഗ്യന്‍ റിജി ജോണ്‍ ആയിരുന്നെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. വിസി നിയമനത്തിനായി മൂന്നു പേരുകള്‍ അടങ്ങുന്ന പട്ടിക കൈമാറണമെന്ന വ്യവസ്ഥ നിലനില്‍ക്കെ റിജി ജോണിന്റെ പേരു മാത്രമാണ് നിയമനത്തിനായി സര്‍ക്കാര്‍ സമര്‍പ്പിച്ചതെന്ന് കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് നിയമത്തിലെ വ്യവസ്ഥകള്‍ ഉദ്ധരിച്ച് സര്‍ക്കാര്‍ മറുപടി സമര്‍പ്പിച്ചിരിക്കുന്നത്.
നിയമനം റദ്ദാക്കിയ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.

Eng­lish Summary:Kerala appoints Kufos VC; There is no require­ment to rec­om­mend more than one name

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.