12 December 2025, Friday

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദേശവായ്പയും കേന്ദ്രം നിര്‍ത്തി

Janayugom Webdesk
തിരുവനന്തപുരം
January 15, 2023 11:33 pm

മൗലാന ആസാദ് ദേശീയ ഫെലോഷിപ്പ് അവസാനിപ്പിച്ചതിന് പിന്നാലെ വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ വായ്പാ പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഈ അധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പില്ലാക്കേണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) വിജ്ഞാപനം നല്കി. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതങ്ങളില്‍പ്പെട്ട ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ വിദേശങ്ങളില്‍ ഉന്നത പഠനത്തിന് യോഗ്യത നേടുകയാണെങ്കില്‍ സാമ്പത്തികമായി സഹായിക്കുന്നതിനാണ് വിദ്യാഭ്യാസ വായ്പാ പദ്ധതി നടപ്പിലാക്കിയത്. പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷമോ ജോലി ലഭിച്ച് ആറുമാസമോ കഴിഞ്ഞ് തിരിച്ചടവ് ആരംഭിക്കുന്ന വിദ്യാഭ്യാസ വായ്പയ്ക്ക് സര്‍ക്കാര്‍ പലിശ സബ്സിഡി നല്കും. വായ്പയ്ക്ക് വരുമാന പരിധിയില്ലെങ്കിലും ആറു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തില്‍പ്പെട്ടവര്‍ക്കാണ് പലിശ സബ്സിഡിക്ക് അര്‍ഹതയുണ്ടാവുക.

ആകെ വായ്പയില്‍ 35 ശതമാനം ഈ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായിരിക്കുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. 2006ല്‍ പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയുടെ ഭാഗമായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പിനു കീഴില്‍ ആരംഭിച്ചതാണ് ഈ പദ്ധതി. നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതിയുടെ പേരില്‍ വായ്പ അനുവദിക്കേണ്ടതില്ലെന്നാണ് കഴിഞ്ഞ മാസം ഐബിഎ നല്കിയ വിജ്ഞാപനത്തില്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ മാര്‍ച്ച് 31 വരെയുള്ള ഗുണഭോക്താക്കള്‍ക്ക് പലിശ സബ്സിഡി ആനുകൂല്യം ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്തുകാരണത്താലാണ് പദ്ധതി അവസാനിപ്പിക്കുന്നതെന്ന് ഐബിഎയോ കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പോ വിശദീകരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.