
പെരുവണ്ണാമൂഴി ഡാമിനടുത്ത് വട്ടക്കയത്ത് കടുവയെ കണ്ടെന്ന് നാട്ടുകാരൻ. പ്രദേശം അരിച്ചു പെറുക്കി വനപാലകർ. രാത്രി പെട്രോളിംഗിന് പ്രത്യേക സംഘത്തേയും നിയോഗിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയാണ് കടുവയെ കണ്ടെന്ന് ടാപ്പിംഗ് തൊഴിലാളി വനപാലകരെ അറിയിച്ചത്. ഭാര്യക്കൊപ്പം ബൈക്കിൽ ടാപ്പിംഗിന് പോകുന്ന വഴിയാണ് കണ്ടെതെന്നും മൊഴി നൽകി. ബൈക്കിൻ്റെ വെളിച്ചത്തിൽ ദൂരെ കണ്ടത് മഞ്ഞവരയുള്ള മൃഗമാണെന്നതാണ് മൊഴി. ഉയരത്തിൻ്റെ കാര്യത്തിൽ പക്ഷേ സംശയവുമുണ്ട്. വെളിച്ചം കണ്ടതോടെ റോഡരികിലെ ചെറു വനലേക്ക് കയറി പോയെന്നുമാണ് ടാപ്പിംഗ് തൊഴിലാളി പറഞ്ഞത്.
ഇതോടെയാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തിയത്. റോഡിന് ഇരുവശമുള്ള കാട്ടിലും റബ്ബർ തോട്ടത്തിലുല്ലാം പരിശോധന നടത്തി. എന്നാൽ കടുവയുടെ കാൽപാടുകളോ മറ്റ് അടയാളങ്ങളോ എവിടെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാട്ടുപോത്ത്, കാട്ടുപൂച്ച.. തുടങ്ങിയവയുടെ വിഹാര കേന്ദ്രം കൂടിയാണ് ഈ പ്രദേശം. വനപ്രദേശം കൂടുതലുണ്ടായ സമയത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യവും ഇവിടെ ഉണ്ടായിരുന്നു. എന്നാൽ ഇടക്കാലത്തൊന്നും ഇവയെ കണ്ടിട്ടില്ല എന്നാണ് പ്രദേശിവാസികൾ വനപാലകരെ അറിയിച്ചത്.
ടാപ്പിംഗ് തൊഴിലാളികൾ അടക്കം നിരവധി പേർ താമസിക്കുന്ന പ്രദേശം കൂടിയാണ് വട്ടക്കയം. ഇതിനോട് ചേർന്ന് കിടക്കുന്ന പന്നിക്കോട്ടൂർ വനമേഖല വഴി വന്യജീവികൾ ഈ പ്രദേശത്തേക്ക് എത്താനുള്ള സാധ്യതയും ഫോറസ്റ്റ് ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. സംശയം ഉയർന്ന സാഹചര്യത്തിൽ രാത്രിയും പരിശോധന തുടരാനാണ് വനപാലകരുടെ തീരുമാനം. ഇതിനായി പ്രത്യേക സംഘത്തേയും പ്രദേശത്ത് നിയോഗിച്ചു. എന്ത് വിവരം ലഭിച്ചാലും അത് കൃത്യമായി ഫോറസ്റ്റ് വിഭാഗത്തെ അറിയിക്കാൻ നാട്ടുകാർക്കും നിർദ്ദേശം നൽകി. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബിജു കെ വി, ഡെപ്യൂട്ടി ആർ.ഒ ബൈജുനാഥ് എന്നിവർ സ്ഥലത്തെത്തിയാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.