23 December 2025, Tuesday

Related news

December 21, 2025
December 19, 2025
December 18, 2025
December 16, 2025
December 14, 2025
December 14, 2025
November 30, 2025
November 24, 2025
November 7, 2025
October 25, 2025

അഡാനി ഓഹരികള്‍ വീണ്ടും കൂപ്പുകുത്തി

Janayugom Webdesk
മുംബൈ
February 1, 2023 10:53 pm

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ആഘാതം വിട്ടുമാറാതെ അഡാനി ഓഹരികള്‍. ചൊവ്വാഴ്ച അഡാനി എന്റര്‍പ്രൈസസിന്റെ എഫ്‌പിഒകള്‍ പൂര്‍ണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടുവെങ്കിലും ഇന്നലെ മാത്രം 28 ശതമാനം ഇടിഞ്ഞു. ഓഹരി വില 2975ല്‍ നിന്നും 2528 ആയി കുറഞ്ഞിട്ടുണ്ട്.
അഡാനിയുടെ എല്ലാ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന എൻഡിടിവിയും അഡാനി വിൽമറും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്നലെ വ്യാപാരം ആരംഭിച്ച ഉടൻ അഡാനി കമ്പനികൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് വീഴുകയായിരുന്നു.
വായ്പകള്‍ക്ക് ഈടായി അഡാനി കമ്പനികളുടെ ബോണ്ടുകള്‍ സ്വീകരിക്കുന്നത് ക്രെഡിറ്റ് സ്യൂസ് നിര്‍ത്തിയെന്ന റിപ്പോര്‍ട്ടാണ് ഓഹരികള്‍ ഇടിയാനുള്ള പ്രധാന കാരണം. അഡാനി പോര്‍ട്ട്‌സിന്റെ ഓഹരികള്‍ ഇടിഞ്ഞത് 20 ശതമാനത്തോളം ആണ്. അംബുജ സിമന്റ്‌സ് ഓഹരികള്‍ 16 ശതമാനത്തോളം നഷ്ടത്തിലായി. അഡാനി ടോട്ടല്‍ ഗ്യാസ് ഓഹരികളും 10 ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടിലായി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ ഇതുവരെ അഞ്ചര ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് അഡാനി ഗ്രൂപ്പിനുണ്ടായത്. ഫോബ്സിന്റെ ലോകസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തില്‍ നിന്ന് അഡാനി പുറത്താവുകയും ചെയ്തിരുന്നു.

ഹിൻഡൻബർഗ് റിപ്പോര്‍ട്ടില്‍ ഓസ്ട്രേലിയന്‍ അന്വേഷണം 

ന്യൂഡല്‍ഹി: അഡാനി ഗ്രൂപ്പിനെതിരെയുള്ള യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോര്‍ട്ടില്‍ ഓസ്ട്രേലിയ അന്വേഷണം നടത്തും. അഡാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചുകാട്ടിയെന്നും നികുതി തട്ടിപ്പു നടത്തിയെന്നും വെളിപ്പെടുത്തുന്ന ഹിൻഡൻബർഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ വന്‍ തിരിച്ചടിയാണ് അഡാനി ഗ്രൂപ്പ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ഓസ്ട്രേലിയയുടെ കോര്‍പറേറ്റ് റെഗുലേറ്റര്‍ റിപ്പോര്‍ട്ട് പരിശോധിക്കാനൊരുങ്ങുന്നത്.
ബ്രാവസ് എന്ന പേരില്‍ അഡാനി ഗ്രൂപ്പിന് ഓസ്ട്രേലിയയില്‍ ഒരു സ്ഥാപനമുണ്ട്. ക്വീന്‍സ്‌ലാന്റില്‍ ഈ സ്ഥാപനം ഒരു കല്‍ക്കരി ഖനി നടത്തുന്നുണ്ട്. കൂടാതെ ഒരു പ്രധാന തുറമുഖവും കയറ്റുമതി ടെർമിനലും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. 

അഡാനി ബോണ്ടുകള്‍ക്ക് പൂജ്യം വിലയിട്ട് ക്രെഡിറ്റ് സ്യൂസ് 

ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായുള്ള പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് അഡാനി ഗ്രൂപ്പ് കമ്പനികളുടെ ബോണ്ടുകള്‍ വായ്പകള്‍ക്കുള്ള ഈടായി സ്വീകരിക്കുന്നത് നിര്‍ത്തി. അഡാനി പോര്‍ട്‌സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അഡാനി ഗ്രീന്‍ എനര്‍ജി, അഡാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് മുതലായ കമ്പനികളുടെ ബാങ്ക് വായ്പ മൂല്യം പൂജ്യമാക്കി കുറച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
അഡാനി പോര്‍ട്‌സിന്റെ കടപ്പത്രങ്ങള്‍ക്ക് ഇതിനു മുന്‍പ് വായ്പ മൂല്യമായി 75 ശതമാനമാണ് ബാങ്ക് നല്‍കിയിരുന്നത്. മറ്റു ബാങ്കുകളും സമാനമായ സമീപനമാണ് സ്വീകരിക്കുന്നത്. ഒരു സ്വകാര്യ ബാങ്ക് കടപത്രങ്ങളുടെ മൂല്യം പൂജ്യമായി കുറയ്ക്കുമ്പോള്‍, ഇടപാടുകാര്‍ സാധാരണയായി പണമോ മറ്റ് പണയ വസ്തുക്കള്‍ ഉപയോഗിച്ചോ ഈടുകള്‍ പുതുക്കേണ്ടതായി വരും. 

Eng­lish Sum­ma­ry: Adani shares plunged again

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.