14 February 2026, Saturday

Related news

February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026

കത്തിക്കയറി വില; ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 50 രൂപ കൂട്ടി

Janayugom Webdesk
ന്യൂഡല്‍ഹി/ തിരുവനന്തപുരം
March 1, 2023 11:14 pm

വിലക്കയറ്റത്തില്‍ വലയുന്ന ജനങ്ങള്‍ക്ക് മറ്റൊരു പ്രഹരമായി പാചക വാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ പുതിയ വില ഡല്‍ഹിയില്‍ 1,110 രൂപയിലേക്കെത്തി. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂട്ടി. ഇതോടെ വാണിജ്യ സിലിണ്ടറിന് നിലവിലെ വില 1,773 രൂപയില്‍ നിന്ന് 2,124 രൂപയായി. പുതിയ വില ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില എല്ലാ മാസവും ഒന്നാം തീയതിയാണ് കമ്പനികള്‍ അവലോകനം ചെയ്യുന്നത്. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 350. 50 രൂപ വര്‍ധിപ്പിച്ചതോടെ ആകെ വില 2119.50 രൂപയാകും. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാര്‍ക്ക് വലിയ ഇരുട്ടടിയാകും.

പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 31.37 കോടി ഗാർഹിക എൽപിജി ഉപഭോക്താക്കളുണ്ട്. വാണിജ്യ എൽപിജി സിലിണ്ടറുകള്‍ക്കുണ്ടായ ഭീമമായ വർധന ഹോട്ടൽ വ്യവസായമടക്കം ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കും. നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 400 രൂപയുണ്ടായിരുന്ന പാചകവാതക വിലയാണ് ഇപ്പോള്‍ 1,155 രൂപയിലെത്തിയിരിക്കുന്നത്. പാചകവാതക സബ്സിഡി പൂര്‍ണമായി നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്. നേരത്തെ ജനുവരിയിലുണ്ടായ വര്‍ധനവില്‍ വാണിജ്യ സിലിണ്ടറിന് 25 രൂപ കൂട്ടിയിരുന്നു. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വില കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഒടുവില്‍ വര്‍ധിപ്പിച്ചത്. 50 രൂപയാണ് അന്ന് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് അന്ന് 1,060.50 രൂപയിലെത്തിയിരുന്നു.

ബഹുജന പ്രക്ഷോഭം ഉയരണം: കാനം

പാചക വാതക വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം ഉയരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജനജീവിതം ദുസഹമായിരിക്കുമ്പോഴാണ് ഈ വില വര്‍ധന.
അടിക്കടി ജനങ്ങളുടെ മേല്‍ ഭാരമടിച്ചേല്‍പ്പിക്കുന്നത് മോഡി സര്‍ക്കാര്‍ വിനോദമാക്കിയിരിക്കുകയാണ്. ഈ നടപടിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കേരളീയ സമൂഹത്തോട് കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഇപ്പോഴത്തെ വില വര്‍ധന പിന്‍വലിക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Eng­lish Summary;burning price; 50 per domes­tic cook­ing gas cylin­der has been increased
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.