5 March 2026, Thursday

Related news

March 3, 2026
February 25, 2026
February 20, 2026
February 14, 2026
February 12, 2026
February 11, 2026
February 9, 2026
February 4, 2026
February 3, 2026
February 2, 2026

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി

Janayugom Webdesk
March 24, 2023 2:25 pm

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി. പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നലെ രാഹുലിനെ സൂറത്ത് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടുവര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. കള്ളന്മാരുടെ പേരുകള്‍ക്കൊപ്പം എന്തിനാണ് മോഡി എന്ന് ചേര്‍ത്തിരിക്കുന്നത് എന്ന പൊതുയോഗ പ്രസംഗമാണ് നടപടിക്ക് കാരണമായത്. ജനാധ്യപത്യപരമായ യാതൊരു നടപടിയും പാലിക്കാതെയാണ് രാഹുലിനെതിരെ നടപടിയുണ്ടായിരിക്കുന്നത്.

‘സിസി/ 18712/2019 കേസില്‍ സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചതിന്റെ ഫലമായി, കേരളത്തിലെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാംഗമായ ശ്രീ രാഹുല്‍ ഗാന്ധിയെ, ശിക്ഷിക്കപ്പെട്ട ദിവസം മുതല്‍ ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി.’ ലോക്ഭ‌സ നോട്ടീസ് ഇങ്ങനെയായിരുന്നു. അയോഗ്യതാ ഭീഷണി നിലനില്‍ക്കെ ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തിയിരുന്നു.

കോടതി വിധി വന്നതോടെ രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടു എന്ന നിലയിലാണ് ബിജെപിയും കേന്ദ്ര മന്ത്രിമാരും പ്രതികരിച്ചിരുന്നത്. കേസില്‍ അപ്പീല്‍ നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് ജില്ലാ കോടതി സമയം അനുവദിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ കാലാവാധിക്ക് മുമ്പേ രാഹുലിനെ അയോഗ്യനാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തിടുക്കം കാണിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടവരുത്തുന്നത്.

കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് 431542 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ‌് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്രാസരിച്ച  രാഹുല്‍ ഗാന്ധി വിജയിച്ചത്. സിപിഐയിലെ പി പി സുനിറിനാറായിരുന്നു എൽഡിഎഫ‌് സ്ഥാനാർത്ഥി. രാഹുൽ ഗാന്ധി 705999 വോട്ടും പി പി സുനീർ 274457 വോട്ടും നേടി. തിടുക്കത്തില്‍ അയോഗ്യനാക്കിയ സാഹചര്യത്തില്‍ വയനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ചതിന്‌ കോടതി രണ്ടുവർഷം തടവിന്‌ ശിക്ഷിച്ച രാ​ഹു​ല്‍ ഗാ​ന്ധി എംപിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോ‌ക്‌സഭാ സ്‌പീക്കർക്ക് സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്താല്‍ പരാതി നൽകിയിരുന്നു. ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടതോടെ രാഹുൽ അയോഗ്യനായതായി പരാതിയിലും പറയുന്നുണ്ട്. പരാതി ലഭിച്ചതോടെ സ്‌പീക്കര്‍ നിയമോപദേശം തേടിയാണ് നടപടിയുടെ വേഗം കൂട്ടിയത്.

ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ്‌ മോദി നൽകിയ പരാതിയിൽ സൂറത്ത്‌ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ എച്ച്‌ എച്ച്‌ വർമയാണ്‌ ശിക്ഷ വിധിച്ചത്‌. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കർണാടകത്തിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ ‘എല്ലാ കള്ളൻമാർക്കും മോദിയെന്ന പൊതുപേരുണ്ടായത്‌ എങ്ങനെ?’- എന്ന പരാമർശമാണ്‌ കേസിന്‌ ആധാരം. പ്രസ്‌താവനയിലൂടെ രാഹുൽ മോദിസമുദായത്തെയാണ്‌ അക്ഷേപിച്ചതെന്ന്‌ ആരോപിച്ചാണ്‌ പൂർണേഷ്‌ മോദി മാനനഷ്‌ടക്കേസ്‌ നൽകിയത്‌.

 

Eng­lish Sam­mury: The Par­lia­ment Sec­re­tari­at issued an order dis­qual­i­fy­ing Rahul Gandhi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.