വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ജലനിധി ശുദ്ധജല പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കേരള റൂറൽ വാട്ടർ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസിയുടെ കീഴിൽ നടത്തി വരുന്നതാണ് ജലനിധി പദ്ധതി. പദ്ധതിയില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ജലനിധി പദ്ധതികൾ നടപ്പിലാക്കി വരുന്ന ഗ്രാമപഞ്ചായത്തുകൾ, പദ്ധതി പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ ഡെൽറ്റ’ എന്ന പേരിൽ മിന്നൽ പരിശോധന നടത്തിയത്.
ജലനിധി പദ്ധതികളുടെ പേരിൽ നടപ്പിലാക്കി വരുന്ന ശുദ്ധജലപദ്ധതികളുടെ നിർവഹണ മേൽനോട്ട നടപടികൾ നടത്തുന്നത് ഗുണഭോക്താക്കളിൽ നിന്നും തെരഞ്ഞെടുക്കുന്ന ഗ്രാമപഞ്ചായത്ത് ലെവൽ ആക്ടിവിറ്റി കമ്മിറ്റി മുഖേനയാണ്. സ്വകാര്യ വ്യക്തികൾ മാത്രമുള്ള കമ്മിറ്റി ഏറ്റെടുക്കുന്ന ഓരോ സ്കീമുകൾക്കും കരാറുകാരെ തെരഞ്ഞെടുക്കുന്നത് സുതാര്യമായ രീതിയിൽ അല്ലായെന്നും അംഗങ്ങളുടെ ബിനാമികളാണ് പല കരാറുകാരുമെന്നും പരിശോധനയില്‍ വ്യക്തമായി. ജലലഭ്യത ഉറപ്പ് വരുത്താതെ പല ജലനിധി പ്രോജക്ടുകളും നടപ്പിലാക്കിയതിനാൽ ഉപഭോക്താക്കൾക്ക് പദ്ധതി പ്രയോജനം ലഭിക്കുന്നില്ലെന്നും തെളിഞ്ഞു.
ചില സ്ഥലങ്ങളിൽ ജലനിധി പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് നൽകുന്ന ജലം ശുദ്ധീകരിക്കാറില്ലെന്നും ജലാശയങ്ങളിൽ നിന്നും നേരിട്ട് ജലം പമ്പ് ചെയ്ത് യാതൊരു വിധ ശുദ്ധീകരണവും നടത്താതെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതായും കണ്ടെത്തി. ജലനിധി പദ്ധതിയിൽ 10 ശതമാനം ഗുണഭോക്താക്കളാണ് വഹിക്കേണ്ടതെന്ന ഉത്തരവ് മറികടന്ന് ഉപഭോക്താക്കളിൽ നിന്നും കൂടുതൽ തുക പിരിച്ചെടുക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. 46 ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
ജലനിധി പ്രോജക്ട് നടപ്പിലാക്കിയ മറ്റു പഞ്ചായത്തുകളിലും പരിശോധന വ്യാപിപ്പിക്കുമെന്നും പ്രോജക്ടിൽ ഉദ്യോാഗസ്ഥരുടെ പങ്ക് കണ്ടെത്തുന്നതിനുള്ള പരിശോധന വരും ദിവസങ്ങളിൽ തുടരുമെന്നും വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു. വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഹർഷിത അത്തല്ലൂരിയുടെ മേൽനോട്ടത്തിൽ നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിൽ പൊലീസ് സൂപ്രണ്ട് ഇ എസ് ബിജുമോൻ നേതൃത്വം നൽകി.
English Summary: irregularities were found in the Jalanidhi project
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.