2 January 2026, Friday

Related news

December 16, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 6, 2025
December 3, 2025
December 2, 2025
December 2, 2025
December 2, 2025

എംപി ഫണ്ട് തടഞ്ഞുവച്ച് കേന്ദ്രം

കെ രംഗനാഥ്
തിരുവനന്തപുരം
May 6, 2023 8:07 pm

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന 25 കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്ക്കുന്നു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1500 കോടി രൂപയുടെ എംപി ഫണ്ടാണ് തട‌ഞ്ഞുവച്ചിരിക്കുന്നത്.
കേരളത്തിലെ എംപിമാര്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ടില്‍ 38.9 ശതമാനം മാത്രമാണ് ഇതുവരെ അനുവദിച്ചത്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ എംപി ഫണ്ടായി നീക്കിവച്ച 3,965 കോടി രൂപയില്‍ നിന്നാണ് 1500 കോടി രൂപ വിതരണം ചെയ്യാതെ ലാപ്സാക്കിയിരിക്കുന്നതെന്ന് ലോക്‌സഭയില്‍ സഹമന്ത്രി റാവു ഇന്ദര്‍ജിത് സിങ് സമര്‍പ്പിച്ച കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നു. അതായത് ബജറ്റില്‍ നീക്കിവച്ച തുകയുടെ മൂന്നിലൊന്നിലേറെയാണ് വിതരണം ചെയ്യാതെയുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 60 ശതമാനം തുകയാണ് ലാപ്സാക്കിയതെങ്കില്‍ മുന്‍വര്‍ഷം അത് 65 ശതമാനമായിരുന്നു.
മുന്‍ വര്‍ഷം എംപി ഫണ്ടായി ബജറ്റില്‍ നീക്കിവച്ചത് 2,633 കോടി രൂപയായിരുന്നുവെങ്കില്‍ എംപിമാര്‍ക്ക് വിതരണം ചെയ്തത് 1,729 കോടി രൂപ മാത്രം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിപ്പുറമാണ് എംപി ഫണ്ട് വിതരണം ചെയ്യാതെ പിടിച്ചുവച്ച് വക മാറ്റി ചെലവു ചെയ്യുന്നതെന്നം എംപിമാര്‍ ആരോപിക്കുന്നു. ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ എംപിമാര്‍ക്കാണ് ഇപ്രകാരം കൂടുതല്‍ ഫണ്ട് നിഷേധിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരള എംപിമാര്‍ക്കുള്ള ഫണ്ട് 37.2 ശതമാനം പിടിച്ചുവച്ചപ്പോള്‍ തമിഴ്‌നാട്ടിന് 38.9, ഹിമാചല്‍പ്രദേശിന് 48.6 ശതമാനം ഫണ്ടാണ് നിഷേധിച്ചിരിക്കുന്നത്.
അതേസമയം ഡല്‍ഹിക്കും പുതുച്ചേരിക്കും പുറമേ ജമ്മു-കശ്മീര്‍, ലഡാക്, ദാമന്‍-ദിയു, ആന്‍ഡമാന്‍ നിക്കോബാര്‍, ചണ്ഡിഗഢ്, ദാദ്ര‑നഗര്‍ ഹാവേലി, ലക്ഷദ്വീപ് എന്നീ യൂണിയന്‍ ഭരണ പ്രദേശങ്ങളിലെ എംപിമാര്‍ക്കാര്‍ക്കും ഈ ഫണ്ടില്‍ നിന്നും കാലണപോലും കഴിഞ്ഞ വര്‍ഷം വിതരണം ചെയ്തിട്ടില്ലെന്നുള്ളതും കൗതുകമാവുന്നു. അതേസമയം, ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ എംപി ഫണ്ട് വിതരണത്തില്‍ പരമാവധി വീഴ്ചവരുത്താതിരിക്കാന്‍ കേന്ദ്രം ശ്രദ്ധിക്കുന്നുവെന്നതാണ് ശ്രദ്ധേയം. അസമില്‍ ഫണ്ടിന്റെ 81 ശതമാനവും വിതരണം ചെയ്തു കഴിഞ്ഞു. യുപി 80.4, മഹാരാഷ്ട്ര 66.1 ശതമാനം എന്നിങ്ങനെയാണ് ഫണ്ട് വിതരണം.
രാജ്യസഭയിലെ നോമിനേറ്റഡ് അംഗങ്ങളെല്ലാം ബിജെപിക്കാരോ പാര്‍ട്ടി സഹയാത്രികരോ ആണ്. ഇവര്‍ക്ക് അനുവദിച്ചിട്ടുള്ള 50 കോടിയില്‍ 43.5 കോടിയും വിതരണം ചെയ്തു. ഓരോ വര്‍ഷത്തേക്കും എംപിമാര്‍ക്കു നീക്കിവയ്ക്കുന്ന അഞ്ച് കോടി രൂപ രണ്ട് തവണയായി നല്കിയിരുന്നത് ഒറ്റത്തവണയാക്കിയതിനു ശേഷമാണ് ഫണ്ടുനിരാസം ഒരു തുടര്‍ക്കഥയായതെന്ന വിലയിരുത്തലുമുണ്ട്. ഓരോ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ അഞ്ച് കോടിയുടെ ഫണ്ട് റിലീസ് ചെയ്യണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെടുന്നു.
ബിജെപി ഇതര സംസ്ഥാനങ്ങളിലെ പ്രാദേശിക വികസനം സ്തംഭിപ്പിക്കുക എന്ന ദുഷ്ടലാക്കാണ് കേന്ദ്രത്തിനുള്ളതെന്നും ഫണ്ടു നിഷേധിക്കപ്പെട്ട എംപിമാര്‍ ആരോപിക്കുന്നുണ്ട്.
eng­lish sum­ma­ry; Cen­ter with­hold­ing MP funds
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.