16 December 2025, Tuesday

Related news

December 11, 2025
November 23, 2025
November 14, 2025
November 11, 2025
November 2, 2025
October 25, 2025
October 17, 2025
October 12, 2025
October 2, 2025
September 27, 2025

മോഡി സർക്കാരിനെതിരെ ലാന്‍സെറ്റ്; സുതാര്യതയും തുല്യതയും ഉറപ്പാക്കുന്നതില്‍ പരാജയം

Janayugom Webdesk
ന്യൂഡല്‍ഹി
May 6, 2023 8:14 pm

മോഡി സർക്കാർ സുതാര്യത, സമഗ്രത, തുല്യത എന്നിവയിൽ പ്രതിബദ്ധത കാണിക്കുന്നതിൽ പരാജയപ്പെട്ടതായി മെഡിക്കൽ ജേണലായ ദ ലാൻസെറ്റ് മുഖപ്രസംഗം. കൂടാതെ ഇന്ത്യന്‍ ജനാധിപത്യത്തെ അപകടനിലയിൽ എത്തിച്ചതായും ലാന്‍സെറ്റ് ചൂണ്ടിക്കാട്ടി.
കോവിഡ് മഹാമാരി സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളിൽ മോഡി സർക്കാർ വിശ്വാസയോഗ്യമല്ല. “ഔദ്യോഗിക കണക്കുകൾ പ്രകാരം 5,30,000ലധികം മരണങ്ങൾ ഇന്ത്യയിലുണ്ടായി. അതേസമയം ലോകാരോഗ്യ സംഘടനയുടെ 2020–21ലെ അധിക മരണ കണക്കുകൾ 47 ലക്ഷത്തിനടുത്ത് വരുമെന്ന് ലാൻസെറ്റ് പറഞ്ഞു. പാൻഡെമിക് വർഷങ്ങളിലും സാധാരണ വർഷങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന എല്ലാ കാരണങ്ങളിലുമുള്ള മരണങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് അധിക മരണങ്ങൾ.
കോവിഡ് മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ ഇന്ത്യയിൽ സംഭവിച്ചതായി (40.7 ലക്ഷം) കഴിഞ്ഞ വർഷം ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് നിഷേധിക്കുകയായിരുന്നു. കോവിഡ് വിവരങ്ങള്‍ കുറവായി റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്ന ആരോപണവും കേന്ദ്രം തള്ളിയിരുന്നു.
മഹാമാരിയുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് വൈകിപ്പിക്കാനുള്ള ഇന്ത്യൻ സര്‍ക്കാരിന്റെ ശ്രമം വിവരങ്ങളുടെ സമഗ്രതയെ ഗുരുതരമായി ദുർബലപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള മോഡി സർക്കാരിന്റെ നയങ്ങൾ പരസ്പര വിരുദ്ധമാണ്. മോഡിയുടെ നേതൃത്വത്തിൽ രാജ്യത്തെ പൗര സമൂഹത്തിന്റെ അഭിപ്രായങ്ങളെ പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും “ഹിന്ദുത്വ ദേശീയത അഹിന്ദു ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും മുഖപ്രസംഗം നിരീക്ഷിക്കുന്നു.
2014ൽ മോഡി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയിലെ പത്രസ്വാതന്ത്ര്യവും വഷളായിട്ടുണ്ടെന്ന് ലോക പത്രസ്വാതന്ത്ര്യ സൂചിക പരാമർശിച്ച് ലാൻസെറ്റ് അഭിപ്രായപ്പെട്ടു. 180 രാജ്യങ്ങളിൽ 2022ൽ 150-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 161-ാം സ്ഥാനത്തേക്ക് താഴ്ന്നു. സംവാദത്തിനുള്ള ഇടമില്ലാതെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ സ്ഥാനം ഭീഷണിയിലാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ “ജനാധിപത്യ പിന്നോക്കാവസ്ഥ“യെക്കുറിച്ച് ഫിനാൻഷ്യൽ ടൈംസും വാഷിങ്ടൺ പോസ്റ്റും ആശങ്ക പ്രകടിപ്പിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മോഡി സർക്കാരിനെതിരായ ലാൻസെറ്റിന്റെ വിമർശനം. 2002ലെ ഗുജറാത്ത് കലാപത്തിലെ നരോദ ഗാം കൂട്ടക്കൊലയിൽ കുറ്റാരോപിതരായ എല്ലാവരെയും കുറ്റവിമുക്തരാക്കിയതും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട് എംപി സ്ഥാനം നഷ്ടമായതും വിദേശപത്രങ്ങളിലും വലിയ പ്രാധാന്യം നേടിയിരുന്നു.

eng­lish sum­ma­ry; Modi gov­ern­ment failed to show com­mit­ment to trans­paren­cy lancet editorial

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.