24 December 2025, Wednesday

Related news

December 24, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 18, 2025

ഡല്‍ഹി അധികാരത്തര്‍ക്കം വീണ്ടും സുപ്രീം കോടതിയില്‍

ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രം
കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ്
റെജി കുര്യന്‍
ന്യൂഡല്‍ഹി
May 20, 2023 9:27 pm

ഡല്‍ഹിയില്‍ വീണ്ടും കേന്ദ്രവും എഎപി സര്‍ക്കാരും ഏറ്റുമുട്ടലിലേക്ക്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ഭരണത്തില്‍ പൂര്‍ണ നിയന്ത്രണമെന്ന സുപ്രീം കോടതി ഉത്തരവു മറികടക്കാന്‍ ഓര്‍ഡിനന്‍സുമായി കേന്ദ്രം രംഗത്തെത്തി.
ഡല്‍ഹി സര്‍ക്കാരിനാണ് ഭരണ നിര്‍വഹണത്തില്‍ പൂര്‍ണഅധികാരമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയില്‍ ഹര്‍ജിയും നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് എഎപി സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചു. ഇതോടെ രാജ്യതലസ്ഥാനത്തെ അധികാരത്തര്‍ക്കം പുതിയ നിയമ സങ്കീര്‍ണതയിലേക്ക് നീങ്ങി.
ഡല്‍ഹിയിലെ ഭരണം ലഫ്. ഗവര്‍ണറിലൂടെ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച വൈകിട്ടാണ് എജിക്ക് അധികാരങ്ങള്‍ കൂടുതല്‍ നല്‍കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഭരണപരമായ കാര്യങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് പൂര്‍ണ അധികാരമെന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാനാണ് പുതിയ ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സ് പ്രകാരം ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും അച്ചടക്ക നടപടികളും സ്വീകരിക്കാനുള്ള അധികാരം നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റിക്കാണ്.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് നിയമനിര്‍മ്മാണത്തിനും ഔദ്യോഗികകൃത്യ നിര്‍വ്വഹണത്തിലും പൂര്‍ണ അധികാരമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് മേയ് 11 ന് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്ന് ഉന്നതോദ്യോഗസ്ഥനെ സ്ഥലം മാറ്റാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് സ്ഥലം മാറ്റം പ്രാവര്‍ത്തികമായില്ല. ഉത്തരവിറങ്ങി തൊട്ടടുത്ത ദിവസം തന്നെ ഈ വിഷയം ഉയര്‍ത്തി ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഉത്തരവ് മറികടക്കാന്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അവഹേളിക്കുകയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കേന്ദ്രം കോടതിക്കെതിരെ തുറന്ന വെല്ലുവിളിയാണ് നടത്തിയിരിക്കുന്നത്. ഇത് നേരിട്ടുള്ള കോടതി അലക്ഷ്യ നടപടിയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
സര്‍ക്കാര്‍ നോക്കുകുത്തിയാകും
ഓര്‍ഡിനന്‍സ് പ്രകാരം മുഖ്യമന്ത്രി അധ്യക്ഷനായി, ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ ഹോം സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിയുടെ തീരുമാന പ്രകാരമാകും ഓഫീസര്‍മാരുടെ നിയമനം, സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ളവ നടക്കുക. സമിതിയിലെ ഭൂരിപക്ഷത്തിന്റെ പശ്ചാത്തലത്തിലാകും തീരുമാനം. സമിതിയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്താല്‍ അതില്‍ അന്തിമ തീര്‍പ്പിനുള്ള അധികാരം ലഫ്.ഗവര്‍ണര്‍ക്കായിരിക്കും.
മുഖ്യമന്ത്രി ഒഴികെ ബാക്കി എല്ലാവരും കേന്ദ്ര സര്‍ക്കാരിനു കീഴില്‍ വരുന്ന ഉദ്യോഗസ്ഥരായതിനാല്‍ കേന്ദ്ര സര്‍ക്കാരാകും ഏതു വകുപ്പ് ഏത് ഉദ്യോഗസ്ഥന്‍ ഭരിക്കണമെന്ന തീരുമാനം കൈക്കൊള്ളുക. സമിതിക്ക് വിരുദ്ധ നിലപാടുണ്ടായാല്‍ അത് കേന്ദ്രം നിയന്ത്രിക്കുന്ന എജിയുടെ തീരുമാനത്തിലേക്കു നീങ്ങുമെന്നതിനാല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ നോക്കുകുത്തിയാകും.
ഗവര്‍ണര്‍, ലെഫ്.ഗവര്‍ണര്‍മാരിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തില്‍ ഇടപെടുന്നതായി ആരോപണം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രവും എഎപിയും തമ്മിലുള്ള ഭരണതലത്തിലെ തര്‍ക്കം ദേശീയതലത്തില്‍ പുതിയ മാനങ്ങളാണ് ഉയര്‍ത്തുകയെന്നാണ് നിയമ വിദഗദ്ധരുടെ വിലയിരുത്തല്‍.

eng­lish sum­ma­ry; Del­hi pow­er dis­pute again in the Supreme Court
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.