28 September 2024, Saturday
KSFE Galaxy Chits Banner 2

സത്യന്‍മാഷിന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് അമ്പത്തിരണ്ട് വയസ്

Janayugom Webdesk
തിരുവനന്തപുരം
June 15, 2023 11:31 am

മലയാള സിനിമയുടെ ചരിത്രവഴികളില്‍ സ്ഥിരപ്രതിഷ്ട നേടിയ പഅനശ്വര നടന്‍ സത്യന്‍മാഷ് ഓര്‍മ്മയായിട്ട് ഇന്ന് അന്‍പത്തിരണ്ടു വര്‍ഷം. സിദ്ധി കൊണ്ട്, തനിമ കൊണ്ട്, പുതുമകൊണ്ട് സ്വന്തമായ ഇരിപ്പിടങ്ങള്‍ നേടിയെടുത്ത നടന്‍.മലയാള സിനിമയുടെ സുവര്‍ണകാലത്തിന്റെ പതാകാവാഹകരിലൊരാളായിരുന്നു സത്യന്‍. തന്റെ പുരുഷമായവ്യക്തിത്വവും, ചടുലമായ ഭാവങ്ങളും കൊണ്ട് പ്രേക്ഷക പ്രിയങ്കരനായി മാറിയ നടനാകുകയായിരുന്നു സത്യന്‍ മാഷ്

ആലപ്പുഴ തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തില്‍ മാനുവലിന്റേയും ലില്ലി അമ്മയുടേയും പുത്രനായിട്ടാണ് ജനനം. മാനുവേല്‍ സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍ നാടകങ്ങളിലൂടെ ആയിരുന്നു സിനിമയിലെത്തിയത്. ആദ്യചിത്രം ത്യാഗസീമ വെളിച്ചം കണ്ടില്ലെങ്കിലും 1952 ല്‍ നാല്‍പതാം വയസില്‍ ആത്മസഖിയിലൂടെയാണ് സിനിമയിലേക്ക് വരുന്നത്.

ചെയ്യുന്ന കഥാപാത്രങ്ങൾ തന്റെ താര പരിവേഷത്തിനു കോട്ടം തട്ടുമോ എന്നൊരിക്കലും ചിന്തിക്കാതിരുന്ന സത്യൻ, ഒരേ കാലത്ത് തന്നെ ഷീലയുടെ കാമുകനേയും അച്ഛനായും അഭിനയിച്ചിട്ടുണ്ട്. അധ്യാപന ജീവിതം, പട്ടാള ജീവിതം എന്നിവയ്ക്ക് ശേഷം തിരുവിതാംകൂർ പൊലീസ് കുപ്പായമിട്ട സത്യനേശൻ നാടാർ തന്റെ നാല്പതാമത്തെ വയസ്സിൽ ത്യാഗസീമ എന്ന പുറത്തിറങ്ങാതിരുന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. അതിനു ശേഷം ഔദ്യോഗിക പദവികൾ ഉപേക്ഷിച്ച സത്യൻ ആത്മസഖി എന്ന രണ്ടാം ചിത്രം വിജയിച്ചതോടെ തിരക്കുള്ള സിനിമാക്കാരനായി.

നീലക്കുയിലിലെ പ്രകടനം സത്യനേശനെ മലയാളിയുടെ പ്രിയങ്കരനാക്കി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയ ആദ്യവര്‍ഷം തന്നെ (1969) ഏറ്റവും മികച്ച നടനുളള അവാര്‍ഡ് നേടി. മലയാള സിനിമ ചരിത്രത്തില്‍ നാഴികക്കല്ലായ ചെമ്മീനിലെ പളനിയെ മലയാളികള്‍ മറക്കാന്‍ കഴിയില്ല. തച്ചോളി ഒതേനനിലെ ഒതേനന്‍, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍, ഓടിയില്‍ നിന്നിലെ പപ്പു. വാഴ്വേമായത്തിലെ സൂധീന്ദ്രന്‍, നീലക്കുയിലിലെ ശ്രീധരന്‍നായര്‍, മൂലധനത്തിലെ കമ്മ്യൂണിസ്റ്റ് നേതാവ് രവി, അങ്ങനെ സത്യന്റെ ഒരുപാട് കഥാപാത്രങ്ങള്‍ മലയാളത്തിനിന്നും പ്രിയങ്കരമാണ്.

ഈ കഥാപാത്രങ്ങളിലൂടെ സത്യന്റെ പ്രതാപം ഇന്നും മലയാളത്തില്‍ നിറയുന്നു. നായരു പിടിച്ച പുലിവാല്‍, ശരശയ്യ, കരകാണാക്കടല്‍, ഒരു പെണ്ണിന്റെ കഥ, കള്ളിച്ചെല്ലമ്മ, അരനാഴികനേരം തുടങ്ങി എടുത്തു പറയേണ്ട ചിത്രങ്ങളേറെ.കൃത്രിമമായിപ്പോകാവുന്ന സംഭാഷങ്ങൾ സ്വപ്രതിഭ കൊണ്ട് സ്വാഭാവികമായി അവതരിപ്പിച്ച, ഏതു സന്ദർഭവും തന്റെ ശരീര ഭാഷ കൊണ്ട് അനായാസേന കൈകാര്യം ചെയ്തിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടനായിരുന്നു സത്യൻ.

1971ലെ ഇതേ ദിനം , 51 ആം വയസില്‍ ആ കലാജീവിതം തിരശീലക്ക് പിന്നിലേക്ക് മാഞ്ഞു. മലയാള സിനിമ സത്യന് നല്‍കിയ ആ സിംഹാസനം പകരക്കാരനില്ലാതെ ഇന്നും ഒഴിഞ്ഞുകിടക്കുകയാണ്.

Eng­lish Summary:
Satyan­mash’s mem­o­ries are fifty-two years old today

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.