24 February 2026, Tuesday

എഞ്ചിനീയറിങ് പ്രവേശന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; സഞ്ജയ് പി മല്ലാറിന് ഒന്നാം റാങ്ക്

രണ്ടാം റാങ്ക് ആഷിക് സ്‌റ്റെനിക്ക്
സ്വന്തം ലേഖിക
തിരുവനന്തപുരം
June 19, 2023 7:47 pm

സംസ്ഥാനത്തെ എഞ്ചിനീയറിങ് പ്രവേശന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കണ്ണൂര്‍ സ്വദേശി സഞ്ജയ് പി മല്ലാര്‍ ഒന്നാം റാങ്ക് സ്വന്തമാക്കി. ആകെ സ്കോറായ 600 ൽ 583.6440 നേടിയാണ് കണ്ണൂര്‍ തയിനേരി കൃഷ്ണകൃപയില്‍ പി മല്ലാര്‍ ഒന്നാമതെത്തിയത്. കോട്ടയം നാരിയങ്ങാനം വടക്കേചിറയത്ത് ആഷിക് സ്‌റ്റെനി (575. 7034) രണ്ടാം റാങ്കും കോട്ടയം കുറവിലങ്ങാട് ചീറ്റപ്പുറത്ത് ഫ്രഡി ജോര്‍ജ് റോബിന്‍ (572.7548) മൂന്നാം റാങ്കും കരസ്ഥമാക്കി. ആദ്യ 10 റാങ്കില്‍ ഒന്‍പതിലും ഇടംപിടിച്ചത് ആണ്‍കുട്ടികളാണ്. ആദ്യ 100 റാങ്കില്‍ 83 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളും ഇടംപിടിച്ചു. ആദ്യ 100 ല്‍ 23 വിദ്യാര്‍ത്ഥികള്‍ എറണാകുളം ജില്ലയില്‍ നിന്നും 14 പേര്‍ കോഴിക്കോട് നിന്നും 10 പേര്‍ കൊല്ലം ജില്ലയില്‍ നിന്നുമുള്ളവരാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് റാങ്കുകള്‍ പ്രഖ്യാപിച്ചത്.

എസ് സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി ചേതന എസ് ജെ ഒന്നാം റാങ്കും (600 ൽ 441.7023), കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദ് രണ്ടാം റാങ്കും ( 600 ൽ 437.9901) കരസ്ഥമാക്കി. എസ് ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്കും (600 ൽ 387.5987), പാലക്കാട് സ്വദേശി അനഘ എസ് രണ്ടാം റാങ്കും ( 600 ൽ 364.7566) കരസ്ഥമാക്കി. ജനറല്‍ കാറ്റഗറിയില്‍ നാലാം റാങ്ക് കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശി അജോയ് മാത്യുവിനും അഞ്ചാം റാങ്ക് കണ്ണൂര്‍ കീഴത്തൂര്‍ സ്വദേശി പി സനൂജിനുമാണ്.

ഇത്തവണ 49,671 പേരാണ് റാങ്ക് പട്ടികയിൽ ആകെ ഇടം നേടിയത്. ഇതിൽ 24,325 പേർ പെൺകുട്ടികളും 25,346 പേർ ആൺകുട്ടികളുമാണ്. ആദ്യ അയ്യായിരം റാങ്കിൽ സംസ്ഥാന ഹയർസെക്കന്‍ഡറി സിലബസിൽ നിന്ന് 2,043 പേരും സിബിഎസ്ഇയിൽ നിന്ന് 2,790 പേരും യോഗ്യത നേടി. ആദ്യ ആയിരം റാങ്കിൽ ഏറ്റവും കൂടുതൽ യോഗ്യത നേടിയത് എറണാകുളം ജില്ലയും(154), രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവുമാണ് (135).

Eng­lish Summary:Engineering Admis­sion Rank List Pub­lished; San­jay P Mal­lar got first rank
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.