18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 15, 2024
October 15, 2024
October 14, 2024
October 7, 2024
October 1, 2024
September 29, 2024
September 26, 2024
September 25, 2024
September 8, 2024

കനത്ത മഴ; ആറ് അടിയിലധികം ആഴം, ജോഷിമഠില്‍ വീണ്ടും വിള്ളല്‍

Janayugom Webdesk
ഉത്തരാഖണ്ഡ്
July 6, 2023 9:56 pm

മഴ കനത്തതോടെ ഹിമാലയന്‍ നഗരമായ ജോഷിമഠില്‍ വീണ്ടും വിള്ളല്‍. ആറ് അടിയിലധികം ആഴത്തിലുള്ള വിള്ളലാണ് പുതിയതായി രൂപപ്പെട്ടിരിക്കുന്നത്. ജനുവരി ആദ്യം പ്രദേശത്ത് വിള്ളല്‍ രൂപപ്പെടുകയും ഭൂമി ഇടിഞ്ഞുതാഴുകയും ചെയ്തതിനെ തുടര്‍ന്ന് നൂറുകണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ശൈത്യകാലത്താണ് ആദ്യം വിള്ളലും ഭൂമിതാഴ്ചയും അനുഭവപ്പെട്ടത്. എന്നാല്‍ ഇത് മഴക്കാലമാണ്. മഴകനക്കുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ശക്തമാകാനാണ് സാധ്യതയെന്ന് പ്രദേശവാസികള്‍ പറയുന്നു. ആറുമാസമായി ജോഷിമഠ് നിവാസികളില്‍ പലരും ക്യാമ്പുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമാണ് താമസിക്കുന്നത്. 

സകലാനി വീട്ടിലാണ് പുതിയതായി വിള്ളല്‍ രൂപപ്പെട്ടിട്ടുള്ളത്. 2021 സെപ്റ്റംബറിലാണ് വിള്ളലുണ്ടായതായി ഇവര്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആറുമാസത്തിനിടെ പുതിയ വിള്ളലുകള്‍ രൂപപ്പെടുകയും ആഴം വര്‍ധിക്കുകയും ഭൂമി കൂടുതല്‍ ഇരിക്കുകയും ചെയ്തതായി അഞ്ജു സകലാനി പറഞ്ഞു. ജോഷിമഠിലെ അവസ്ഥയില്‍ ദുരിതമനുഭവിക്കുന്നവരില്‍‍ മുപ്പത് ശതമാനത്തിന് മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ജോഷിമഠ് ബച്ചാവോ സംഘര്‍ഷ് സമിതി (ജെബിഎസ്എസ്) കോര്‍ഡിനേറ്ററുമായ അതുല്‍ സതി പറഞ്ഞു. 

പ്രദേശത്തെ 2600 വീടുകളില്‍‍ 1600 എണ്ണവും സുരക്ഷിതമാണെന്ന് ഉത്തരാഖണ്ഡ് ദുരന്തനിവാരണ സേന എക്സിക്യൂട്ടീവ് ഡയറക്ടര്‍ പീയുഷ് റൗട്ടേല പറഞ്ഞു. 900 വീടുകള്‍ ചില നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വാസയോഗ്യമാക്കിയിട്ടുണ്ട്. 500 വീടുകള്‍ മാത്രമാണ് താമസയോഗ്യമല്ലാത്തതെന്നും റൗട്ടേല പറഞ്ഞു. ജനുവരിയില്‍ 868 കെട്ടിടങ്ങളില്‍ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 181 എണ്ണം വാസയോഗ്യമല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയുടെ ഭാഗമാണ് 20,000 പേര്‍ വസിക്കുന്ന ജോഷിമഠ്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 6150 അടി ഉയരത്തിലാണ് ജോഷിമഠ് സ്ഥിതിചെയ്യുന്നത്. 

ഭൂചലനം, മണ്ണിടിച്ചില്‍, മേഘവിസ്ഫോടനം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഇവിടെ പതിവാണ്. ആയിരക്കണക്കിന് ആളുകള്‍ക്കാണ് കാലാവസ്ഥാ ദുരന്തങ്ങളെ തുടര്‍ന്ന് ജീവന്‍ നഷ്ടമായിരിക്കുന്നത്. 2010നും 2020നും ഇടയില്‍ മാത്രം ആയിരം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രദേശത്തെ നിരവധി ഗ്രാമങ്ങള്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 

Eng­lish Summary:heavy rain; More than six feet deep, anoth­er crack at Joshimath
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.