24 December 2025, Wednesday

Related news

December 24, 2025
December 4, 2025
December 2, 2025
November 28, 2025
November 26, 2025
November 24, 2025
November 17, 2025
November 11, 2025
October 29, 2025
October 28, 2025

ലോകത്ത് 73 കോടി ജനങ്ങള്‍ പട്ടിണിയില്‍

Janayugom Webdesk
ജെനീവ
July 14, 2023 7:35 pm

ലോകത്ത് 73 കോടിയിലധികം ആളുകള്‍ പട്ടിണി അനുഭവിക്കുന്നതായി ഐക്യരാഷ്ട്രസഭ. യുഎന്നിന്റെ അഞ്ച് ഏജന്‍സികള്‍ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ലോകത്തിന്റെ ഭക്ഷ്യസുരക്ഷ, പോഷകാഹാര നിലവാരം എന്ന പേരിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2030ഓടെ പട്ടിണി തുടച്ചുനീക്കാനുള്ള യുഎന്‍ ശ്രമങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
2019നെ അപേക്ഷിച്ച് പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ 12.2 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരി, സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ ദുരന്തങ്ങള്‍ തുടങ്ങിയവയാണ് പട്ടിണി വര്‍ധിക്കാനുള്ള കാരണങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 ല്‍ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം 69.1 കോടിയായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ഇത് 78.3 കോടിയായി വര്‍ധിച്ചു.
2021–22 ല്‍ ആഗോളതലത്തില്‍ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ മാറ്റമുണ്ടായിട്ടില്ല. ഈ കാലത്ത് ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമാണ് ഭക്ഷ്യക്ഷാമം ഗുരുതരമായത്. ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. എന്നാല്‍ പടിഞ്ഞാറന്‍ ഏഷ്യ, കരീബിയന്‍, ആഫ്രിക്കയിലെ ചില പ്രദേശങ്ങള്‍ തുടങ്ങിയവയില്‍ പട്ടിണി രൂക്ഷമായി. നിലവില്‍ ഏറ്റവും കൂടുതല്‍ പട്ടിണി അനുഭവിക്കുന്നത് ആഫ്രിക്കയിലുള്ളവരാണ്. അഞ്ചില്‍ ഒരാള്‍ ഇവിടെ പട്ടിണി അനുഭവിക്കുകയാണ്. ഇത് ആഗോള ശരാശരിക്കും മുകളിലാണ്.
ഏഷ്യയിലെ പോഷകാഹാരക്കുറവിന്റെ വ്യാപനം ആഫിക്കയിലുള്ളതിന്റെ പകുതിയാണ്. എന്നാല്‍ പട്ടിണി നേരിടുന്നവരുടെ എണ്ണം 40.2 കോടിയാണ്. ഇത് 2022 ല്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ 55 ശതമാനത്തോളം വരും.പോഷകാഹാരക്കുറവുള്ളവരില്‍ 38 ശതമാനവും ആഫ്രിക്കയിലാണ്. ആറ് ശതമാനം ലാറ്റിന്‍ അമേരിക്കയിലും കരീബിയനിലുമാണ്.
2020–22 വര്‍ഷങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 16.6 ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. മറ്റുള്ള മാനദണ്ഡങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്കിടയിലെ വിളര്‍ച്ച ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. 2019 ല്‍ 53 ശതമാനമായിരുന്നത് 2012 ല്‍ 53.2 ശതമാനമായി വര്‍ധിച്ചു.
ആഭ്യന്തര കലാപം മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെയുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന പ്രശ്നങ്ങളെ അടിയന്തരമായി പരിഹരിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറലല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള ജനസംഖ്യയുടെ 24 ലക്ഷം 29.6ശതമാനം വരുന്ന ജനങ്ങള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുകയാണ്. കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവും ഇക്കാലയളവില്‍ രൂക്ഷമായിട്ടുണ്ട്. എഫ്എഒ, ഐഎഫ്എഡി, യുണിസെഫ്, ഡബ്ല്യുഎഫ്പി, ലോകാരോഗ്യസംഘടന തുടങ്ങിവ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

eng­lish summary;73 crore 50 lakh suf­fer from acute food crisis

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.