28 December 2025, Sunday

Related news

December 23, 2025
December 20, 2025
December 15, 2025
December 6, 2025
November 24, 2025
November 11, 2025
November 3, 2025
October 26, 2025
October 25, 2025
October 24, 2025

കേന്ദ്രം നല്‍കാനുള്ള പണമാണ് സംസ്ഥാനം ജാമ്യംനിന്നും പലിശ അടച്ചും കര്‍ഷകന് ലോണായി മുന്‍കൂര്‍ നല്‍കുന്നത്: മന്ത്രി പി പ്രസാദ്

web desk
September 1, 2023 3:34 pm

നടന്മാരായ ജയസൂര്യയുടെയും കൃഷ്ണപ്രസാദിന്റെയും പ്രസ്താവനകള്‍ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്ന് മന്ത്രി പി പ്രസാദ്. ജയസൂര്യയുടെ അജണ്ടകൾ എന്തെന്നുള്ളത് വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടും. കേന്ദ്ര സര്‍ക്കാരിന്റെ
സമീപനത്തിലും റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളിലും ഒരു ജയസൂര്യന്‍മാര്‍ക്കും മിണ്ടാട്ടമില്ലെന്ന് മന്ത്രി കൈരളി ന്യൂസിലൂടെയാണ് പ്രതികരിച്ചത്. നെല്ല് കര്‍ഷകന് പണം നല്‍കിയില്ലെന്നാണ് നടന്‍ ജയസൂര്യ മന്ത്രിമാരായ പി പ്രസാദ്, പി രാജീവ് എന്നിവരുടെ സാന്നിധ്യത്തില്‍ ആരോപിച്ചത്. എന്നാല്‍ വസ്തുതകള്‍ പുറത്ത് വന്നിട്ടും നിലപാട് പിന്‍വലിക്കാന്‍ ജയസൂര്യ തയ്യാറായിരുന്നില്ല. ഇതോടെയാണ് ചാനല്‍ മന്ത്രിയുടെ പ്രതികരണം തേടിയതും മന്ത്രി നടന്മാരുടെ പ്രതികരണങ്ങളില്‍ ദുരൂഹത ഉന്നയിച്ചതും.

പ്രസ്താവനകളില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്നുള്ള പണം ലഭിക്കാനുള്ള താമസം കർഷകർക്ക് ബാധകമാകരുത് എന്ന് കണക്കിലെടുത്ത് സംസ്ഥാനം മുൻകയ്യെടുത്ത് ആ തുക ബാങ്കിൽ നിന്ന് ലോൺ ആക്കിയാണ് കൊടുത്തത്. പിആർഎസ് എന്നറിയപ്പെടുന്ന റെസിപ്റ്റ് കൊടുക്കുന്നതോടെ ബാങ്കിൽ നിന്ന് കർഷകന് പൈസ ലഭിക്കും. ഈ ലോണിന്റെ പലിശ ബാങ്കിന് കൊടുക്കുന്നത് സംസ്ഥാന ഗവണ്മെന്റാണ്.

ഓരോ കാലത്തും നെല്ല് സംഭരിച്ച് മില്ലുകൾക്ക് കൈമാറി അത് അരിയാക്കി കേന്ദ്ര ഗവണ്മെന്റുമായി ബന്ധപ്പെട്ട് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അവസരത്തിൽ മാത്രമാണ് കേന്ദ്രത്തിലേക്ക് ക്ലൈം അടയ്ക്കാൻ പറ്റു. ഇതിനു കാലതാമസം ഉണ്ടാകും. കളമശേരിയില്‍ മുന്‍ കാലങ്ങ‍ളില്‍ ഉള്ളതിനെക്കാള്‍ വലിയ മാറ്റങ്ങളാണ് കൃഷിയില്‍ ഉണ്ടായത്. ഇത് മനസിലാക്കാതെയാണ് ഏതു വിധേനയും കാര്‍ഷിക വിഹിതം കൊടുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ജയസൂര്യയെ പോലെയുള്ളവർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഏതെങ്കിലും നെൽകർഷകരുടെ കയ്യിൽ നിന്നും പലിശ വാങ്ങിച്ചുവെന്ന് കൃഷ്ണപ്രസാദിനടക്കം ചൂണ്ടിക്കാണിക്കാൻ കഴിയുമോ എന്നും മന്ത്രി ചോദിച്ചു. കൃഷ്ണപ്രസാദിന്റെ രാഷ്ട്രീയം വച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. പണത്തിനായി നിരവധി തവണ ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടു എന്ന് മന്ത്രി ജി ആർ അനിലും പറഞ്ഞിട്ടുണ്ട്. യാഥാർത്ഥ്യം മറച്ചുവച്ചാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. സർക്കാർ തന്നെ ജാമ്യം നിന്ന് പണം കൊടുക്കാൻ നോക്കുമ്പോൾ ഈ പരിപാടി അട്ടിമറിച്ചത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് എന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. പണം നൽകുന്നതിന് കേന്ദ്രം വിമുഖത കാട്ടുന്നത് ആരും ചൂണ്ടികാട്ടുന്നില്ല. പകരം പണം നൽകാൻ മുൻകയ്യെടുക്കുന്ന സർക്കാരിനെയാണ് പ്രതിക്കൂട്ടിലാക്കുന്നത്. കാനറാ ബാങ്ക് മാത്രം ആണ് ഏറ്റവും കൂടുതൽ സഹായിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

നെല്ല് സംഭരണത്തിന്റെ കാര്യത്തിൽ മൂന്നംഗ സമിതിയെ സർക്കാർ മാസങ്ങൾക്ക് മുൻപ് നിയോഗിച്ചിട്ടുണ്ട്. കൂടാതെ സർക്കാർ തന്നെ ഒരു മന്ത്രിസഭാ ഉപസമിതിയെ തീരുമാനിച്ചിട്ടുണ്ട്. വളരെ ഗൗരവകരമായി മുഖ്യമന്ത്രിയടക്കമുള്ളവർ നെൽ കർഷകർക്ക് പണം എത്തിക്കാൻ ഇടപെടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആണ് കൂടുതൽ പൈസ കർഷകർക്ക് കൊടുക്കുന്നത് എന്നും കൃഷിമന്ത്രി പറഞ്ഞു.

Eng­lish Sam­mury: min­is­ter p prasad replied to actor jaya­surya and krish­naprasad’s comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.