17 May 2024, Friday

Related news

May 16, 2024
May 11, 2024
May 11, 2024
May 10, 2024
May 9, 2024
May 8, 2024
May 4, 2024
May 4, 2024
May 2, 2024
April 30, 2024

മനുഷ്യാവകാശം: യുഎസ് വിമര്‍ശനം മൂടിവച്ച് ഇന്ത്യ 

ഇന്ത്യയില്‍ മിണ്ടാന്‍ പറ്റാതിരുന്ന കാര്യങ്ങള്‍ ബൈഡന്‍ വെളിപ്പെടുത്തിയത് വിയറ്റ്‌നാമില്‍ 
മനുഷ്യാവകാശ, മാധ്യമ സ്വാതന്ത്ര്യ വിഷയങ്ങള്‍ മോഡിയുമായി ചര്‍ച്ച ചെയ്തു 
Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2023 10:49 pm
 മനുഷ്യാവകാശ, മാധ്യമ സ്വാതന്ത്ര്യ വിഷയത്തില്‍ യുഎസ് നടത്തിയ രൂക്ഷമായ അഭിപ്രായ പ്രകടനം മൂടിവച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ മനുഷ്യാവകാശ വിഷയങ്ങള്‍ ചര്‍ച്ചയായെന്ന വിവരം പ്രസ്താവനയില്‍ നിന്നും ഇന്ത്യ ഒഴിവാക്കുകയായിരുന്നു.
ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്കുശേഷം മാധ്യമങ്ങളെ കാണുന്നതിനുള്ള അവസരം നിഷേധിക്കപ്പെട്ട യുഎസ് പ്രസിഡന്റ് വിയറ്റ്‌നാമിലെ ഹാനോയിയിലാണ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിച്ചത്. മനുഷ്യാവകാശ വിഷയത്തില്‍ എന്തെങ്കിലും ചര്‍ച്ച ഇരു ഭരണത്തലവന്മാരും നടത്തിയതായി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നില്ല.
അതേസമയം കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച പ്രസ്താവനയില്‍ മോഡി അവിടെ നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയെന്ന് ഉള്‍പ്പെടുത്തുകയും ചെയ്തു. ട്രൂഡോയോട് മോഡി പറഞ്ഞത് പ്രസ്താവനയില്‍ ഉള്‍പ്പെടുത്തുകയും ബൈഡന്‍ പറഞ്ഞത് ഒഴിവാക്കുകയും ചെയ്തുള്ള ഇരട്ടത്താപ്പാണ് ഇന്ത്യ സ്വീകരിച്ചത്.
മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യവും രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പൗര സമൂഹത്തിനും സ്വതന്ത്ര മാധ്യമങ്ങള്‍ക്കുമുള്ള സുപ്രധാന പങ്കിനെക്കുറിച്ചും മോഡിയോട് സംസാരിച്ചതായി ബൈഡന്‍ പറഞ്ഞു. ഇന്ത്യ‑അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടത്തിയെന്ന് ബൈഡന്‍ അറിയിച്ചു.
ഡല്‍ഹിയില്‍ മോഡി-ബൈഡൻ കൂടിക്കാഴ്ചയ്ക്ക പിന്നാലെ ഇരുനേതാക്കളേയും കാണണമെന്ന ആവശ്യം അമേരിക്കൻ മാധ്യമങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ അത്തരമൊരു വാർത്താസമ്മേളനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയില്ല. വൈറ്റ് ഹൗസില്‍ നിന്ന് നിരവധി തവണ അഭ്യര്‍ത്ഥന ലഭിച്ചിട്ടും ഇന്ത്യ വഴങ്ങിയില്ല.
മോഡിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ആക്രമണങ്ങളെക്കുറിച്ച് യുഎസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ വാര്‍ത്താസമ്മേളനം ഒഴിവാക്കിയത്. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന സാധാരണ ഉഭയകക്ഷി സന്ദർശനമായിരുന്നില്ല ഇതെന്നും പിന്നീട് വിശദീകരിച്ചിരുന്നു.
ഇന്ത്യയിലെ മുസ്ലിം, ന്യൂനപക്ഷ വേട്ടകളും മനുഷ്യാവകാശ ലംഘനവും ജി20 ഉച്ചകോടിയിലും ഉഭയകക്ഷി ചര്‍ച്ചകളിലും വിഷയമാക്കണമെന്ന് നേരത്തെ മനുഷ്യാവകാശ സംഘടനകള്‍ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. യുഎസ് മതസ്വാതന്ത്ര്യ കമ്മിഷന്‍ ഇത്തരം വിഷയങ്ങളില്‍ ഇന്ത്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നുവരെ ശുപാര്‍ശ ചെയ്തിരുന്നു.

Eng­lish summary;Human rights: India cloaks US criticism

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.