11 February 2026, Wednesday

Related news

February 3, 2026
February 2, 2026
January 15, 2026
January 8, 2026
December 31, 2025
December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 16, 2025

റെയ്ഡ് രാജ് തുടരുന്നു

തമിഴ്നാട്, കർണാടക, പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളില്‍ പരിശോധന 
Janayugom Webdesk
കൊല്‍ക്കത്ത/ചെന്നൈ
October 5, 2023 11:19 pm

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളുടെ റെയ്ഡ് തുടരുന്നു. തമിഴ്നാട്, കർണാടക, പശ്ചിമ ബംഗാൾ, തെലങ്കാന ഉൾപ്പെടെ നാല് സംസ്ഥാനങ്ങളില്‍ ഇന്ന് റെയ്ഡ് നടന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രത്യേക യോഗം ചേർന്ന് സംസ്ഥാനങ്ങളിലെ പരിശോധനകൾ ശക്തിപ്പെടുത്തണമെന്ന തീരുമാനം എടുത്തതായി സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. പശ്ചിമ ബംഗാളിൽ നിയമനത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ, ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രി രതിൻ ഘോഷിന്റെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട 12 ഓളം സ്ഥലങ്ങളിലും ഇഡി പരിശോധന നടത്തി. 2014നും 2018നുമിടയിൽ മധ്യഗ്രാം മുനിസിപ്പാലിറ്റി ചെയർമാൻ ആയിരുന്ന കാലത്ത് യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതിന് കൂട്ടുനിന്നു എന്നതാണ് ആരോപണം.

തമിഴ്‌നാട്ടിൽ ഡിഎംകെ എംപി ജഗത്രാക്ഷകന്റെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് 40 സ്ഥലങ്ങളിലും ഇൻകം ടാക്സ് റെയ്ഡ് നടത്തി. മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമാണ് ജെ ജഗാത്രാക്ഷകൻ. ബിജെപി സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന് അതിരുകളില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ റെയ്ഡിനോട് പ്രതികരിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരേയുള്ള ആസൂത്രിതമായ ഈ വേട്ടയാടല്‍ ജനാധിപത്യത്തിന് നേര്‍ക്കുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ മുതിർന്ന കോൺഗ്രസ് നേതാവും ഡിസിസി ബാങ്ക് ചെയർമാനുമായ ആർ എം മഞ്ജുനാഥ് ഗൗഡയുടെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ഇഡി പരിശോധന നടത്തി. തീർത്ഥഹള്ളിയിലെ വസതിയിലും ശിവമോഗയിലുൾപ്പെടെ അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളിലും പരിശോധന നടന്നു. 

തെലങ്കാനയിൽ ഭരണകക്ഷിയായ ബിആർഎസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. എംഎൽഎ മഗന്തി ഗോപിനാഥിന്റെയും പ്രധാന വ്യവസായികളായ പ്രസാദ്, കൊട്ടേശ്വര റാവു, രഘുവീർ, വജ്രനാഥ് എന്നിവരുടെയും വസതികളിലും ഓഫിസുകളിലുമായിരുന്നു പരിശോധന. ആം ആദ്മി എംഎൽഎ സഞ്ജയ് സിങിനെ കഴിഞ്ഞദിവസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ എഎപി പ്രവര്‍ത്തകര്‍ ഇന്നലെ രാജ്യത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 

Eng­lish Summary:Raid Raj continues
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.