9 May 2024, Thursday

യുവജന പ്രസ്ഥാനത്തിലൂടെ വളര്‍ന്ന നേതാവ്

സരിത കൃഷ്ണൻ
കോട്ടയം
December 8, 2023 7:04 pm

പൊന്‍കുന്നത്തിനടുത്ത് കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടില്‍ നിന്നും ഇടത് രാഷ്ട്രീയത്തിന്റെ തലപ്പത്തേക്ക് നടന്നുകയറുകയായിരുന്നു കാനം രാജേന്ദ്രൻ. ഏന്തയാറിലെ മർഫി സായിപ്പിന്റെ തോട്ടത്തിലെ കണക്കുപിളള പരമേശ്വരൻ നായരുടെ മകൻ രാജേന്ദ്രൻ കമ്മ്യൂണിസ്റ്റ് നേതാവായി വളർന്നത് പെട്ടെന്നായിരുന്നില്ല. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെയും യുവജന പ്രസ്ഥാനത്തിന്റെയും പിൻബലത്തിൽ വിപ്ലവത്തിന്റെ പാതയിൽ പഠിച്ചും പ്രവർത്തിച്ചും വളർന്ന അദ്ദേഹം ചെറുപ്രായത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലെത്തി. കാനത്തെ കൊച്ചുകളപ്പുരയിടമെന്ന വീട്ടിൽ നിന്ന് കേരളക്കരയിലെ ജനമറിയുന്ന, കമ്യൂണിസ്റ്റ്കാരുടെ പ്രിയപ്പെട്ട സഖാവായി വളർന്നു.

കോട്ടയമെന്ന കോൺഗ്രസ് മണ്ണിൽ നിന്ന് ചുവപ്പൻ മനസ്സുമായി വളർന്ന നേതാവാണ് അദ്ദേഹം. എഐവെെഎഫി ലൂടെയാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. 23-ാംവയസ്സിൽ അതിന്റെ സംസ്ഥാന സെക്രട്ടറിയായി. 28-ാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. ആ നേതൃപദവിയിൽ ഇത് വരെയുള്ളവരിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ സെക്രട്ടേറിയേറ്റ് അംഗമായത് കാനമാണ്. കൂടെ തലയെടുപ്പുളള നേതാക്കൾ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായെത്തി. അവരുടെ കൂടെയുള്ള ശിക്ഷണവും യാത്രകളും അദ്ദേഹത്തെ കരുത്തുറ്റ നേതാവാക്കി. പി കെ വി, എം എൻ ഗോവിന്ദൻ നായർ, സി അച്യുത മേനോൻ, എൻ ഇ ബൽറാം, വെളിയം ഭാർഗവൻ അങ്ങനെ നീളുന്നു പട്ടിക.

വിട…

എ ബി ബർധന്റെ കൂടെ യുവജന സംഘടനാ രംഗത്ത് ദേശീയ തലത്തിലും കാനം പ്രവർത്തിച്ചു. 1982ലും 1987ലും വാഴൂർ നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി. പിന്നീട് 2 തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനു ശേഷമാണ് പൂർണമായി സംഘടനാ രംഗത്തേക്ക് മാറിയത്.നിയമസഭാ സാമാജികനെന്ന നിലയിലും കാനം ചരിത്രത്തിന്റെ ഭാഗമാണ്. നിര്‍മ്മാണത്തൊഴിലാളികൾക്ക് ക്ഷേമപെൻഷൻ എന്ന ആശയം സഭയിലുന്നയിച്ചത് അദ്ദേഹമാണ്. ഇത് പിന്നീട് നിയമമായി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.