10 February 2026, Tuesday

Related news

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026

പൂരനഗരിയെ ചുവപ്പണിയിച്ച് റോഡ് ഷോ

Janayugom Webdesk
തൃശൂർ
February 27, 2024 9:57 pm

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നഗരത്തെ ഇളക്കിമറിച്ച് എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനിൽ കുമാറിന്റെ റോഡ് ഷോ. പൂരനഗരിയെ ചുവപ്പണിയിച്ച് ആയിരങ്ങളാണ് നഗരവീഥിയിലൂടെ ഒഴുകിയത്. ജനപക്ഷ രാഷ്ട്രീയത്തോടൊപ്പം നിൽക്കുന്ന എംപിയെ ആണ് തങ്ങൾക്ക് ആവശ്യമെന്ന് പ്രഖ്യാപിച്ചായിരുന്നു ജനപ്രവാഹം. എൽഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റോഡ് ഷോയിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്.

മുദ്രാവാക്യം വിളിച്ചും ചുവപ്പ് നിറം പരസ്പരം അണിയിച്ചും വാദ്യമേളങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്തും യുവജനത റോഡ് ഷോ ആഘോഷമാക്കി. സ്ഥാനാർത്ഥിയുടെ കട്ടൗട്ടുകളും ചുവന്ന ബലൂണുകളും കൊടികളുമേന്തിയുമാണ് പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയത്. റോഡ് ഷോയുടെ മുന്നിൽ കൂറ്റൻപതാകകൾ, തൊട്ടുപിന്നിലായി നേതാക്കളും പ്രവർത്തകരും. ചെണ്ടമേളവും നാസിക് ഡോളുമെല്ലാം കൊട്ടിക്കയറിയപ്പോൾ ആർപ്പുവിളികളുമായി പ്രവർത്തകരുടെ ആവേശം അലതല്ലി.

പൈലറ്റ് വാഹനത്തിനു പിന്നാലെ സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ, സിപിഐ ദേശീയ കൗൺസിലംഗം കെ പി രാജേന്ദ്രൻ, സിപിഐ(എം) ജില്ലാ സെക്രട്ടറി എം എം വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ, പി കെ ഷാജൻ, പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, അഡ്വ. ടി ആർ രമേഷ്‍കുമാർ, സി ആർ വത്സൻ തുടങ്ങിയ നേതാക്കൾ ജനങ്ങളെ അഭിവാദ്യം ചെയ്തു. വൈകിട്ട് അഞ്ചു മണിക്ക് കോർപ്പറേഷൻ പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോ സ്വരാജ് റൗണ്ട് ചുറ്റി തെക്കേ ഗോപുരനടയ്ക്ക് മുന്നിൽ സമാപിച്ചു. സ്ഥാനാർത്ഥി ജനങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു.

Eng­lish Sum­ma­ry: LDF can­di­date VS Sunil Kumar’s road show
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.