14 January 2026, Wednesday

Related news

January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025
December 28, 2025
December 27, 2025
December 26, 2025
December 24, 2025
December 24, 2025

പ്രതീക്ഷയില്‍ ഇന്ത്യ; തെരഞ്ഞെടുപ്പ് ഫലം ഇന്ന്

റെജി കുര്യന്‍
ന്യൂഡല്‍ഹി
June 4, 2024 7:00 am

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ആകാംക്ഷയോടെ ഇന്ത്യ. ഗോദി മാധ്യമങ്ങളുടെ ‘സ്വയം നിര്‍മ്മിത’ സര്‍വേ ഫലങ്ങള്‍ അട്ടിമറിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ സഖ്യം. ഇന്ത്യ തിളങ്ങുന്നു എന്ന പ്രചരണം നടത്തിയ വാജ്‌പേയ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതെന്ന പഴയ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് വിലയിരുത്തല്‍.
പൊതു തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരാനിരിക്കെ രാജ്യവും ലോകവും ആകാംക്ഷയിലാണ്. തെരഞ്ഞെടുപ്പിനു മുമ്പേ ബിജെപിയുടെ പബ്ലിക് റിലേഷന്‍സ് ജോലിക്കാര്‍ പുറത്തിറക്കിയ 400 സീറ്റെന്ന അവകാശ വാദം ബിജെപി നേരത്തെതന്നെ ഉപേക്ഷിച്ചിരുന്നു. പകരം കടുത്ത വിദ്വേഷ പ്രചരണങ്ങളില്‍ ശ്രദ്ധയൂന്നി. ഇത് വലിയ പ്രതിഷേധത്തിന് വഴിവയ്ക്കുകയും ചെയ്തു. എങ്കിലും സര്‍വേ ഫലങ്ങളില്‍ പ്രതീക്ഷ വച്ച് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വിജയം വന്‍ ആഘോഷമാക്കി മാറ്റാന്‍ തയ്യാറെടുത്തിരിക്കുകയാണ്. പുതിയ പ്രധാനമന്ത്രിയുടെ സത്യ പ്രതിജ്ഞാ ചടങ്ങിന് രാഷ്ട്രപതി ഭവനും മുന്നൊരുക്കങ്ങളാരംഭിച്ചു.
തെരഞ്ഞെടുപ്പ് നടത്തിപ്പ് നടപടിച്ചട്ടം 1961, ചട്ടം 54എ പ്രകാരം പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. എന്നാല്‍ ഇതിന്റെ ഫലം ആദ്യം പ്രഖ്യാപിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരാകരിച്ചു. ഈ പ്രക്രിയ ആരംഭിച്ച് 30 മിനിറ്റുകള്‍ക്ക് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങും. ഏഴുമണിയോടെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകള്‍ സ്ഥാനാര്‍ത്ഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ തുറന്ന് വോട്ടിങ് മെഷീനുകള്‍ പുറത്തിറക്കുന്നതോടെയാണ് പ്രക്രിയയ്ക്ക് തുടക്കമാകുക.

എട്ടു മണിയോടെ തുടങ്ങുന്ന വോട്ടെണ്ണലിന്റെ ലീഡ് കണക്കുകള്‍ അപ്പപ്പോള്‍ത്തന്നെ കമ്മിഷന്‍ ലഭ്യമാക്കും. ഏതാണ്ട് 11 മണിയോടെ ലീഡ് നിലയും 12 മണിയോടെ പൂര്‍ണഫലവും അറിയാനാകുമെന്നാണ് കരുതുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കൗണ്ടിങ് ഉദ്യോഗസ്ഥര്‍, റിട്ടേണിങ് ഓഫിസര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. കൗണ്ടിങ് ഏജന്റുമാര്‍ക്ക് വോട്ടെണ്ണല്‍ അവസാനിക്കും വരെ വോട്ടെണ്ണല്‍ സെന്ററുകളില്‍ നിന്നും പുറത്തു കടക്കാന്‍ അനുമതിയില്ല. മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തിനും വിലക്കുണ്ട്.

പൊതു തെരഞ്ഞെടുപ്പ് ലോകചരിത്രമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ അവകാശപ്പെട്ടത്. ആകെ 64.2 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇതില്‍ 31.2 കോടി വനിതാ വോട്ടര്‍മാരും ഉള്‍പ്പെടും. 2019ല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ച 3,500 കോടി രൂപ മൂല്യമുള്ള പണവും സൗജന്യങ്ങളും മയക്കുമരുന്നും മദ്യവും പിടിച്ചെടുത്തപ്പോള്‍ ഇത്തവണ അത് 10,000 കോടിയായി ഉയര്‍ന്നെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി.
ആന്ധ്രാപ്രദേശ്, ഒഡിഷ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലവും ഇന്ന് പുറത്തുവരും.

കുതിരക്കച്ചവടം തടയണം: രാഷ്ട്രപതിക്ക് കത്തയച്ചു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വരുന്ന പക്ഷം സഭയിലെ ഏറ്റവും വലിയ സഖ്യത്തെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് രാഷ്ടപതിയോട് വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍.
നിലവിലെ സര്‍ക്കാരിന് ജനവിധി ഏതിരാകുന്ന പക്ഷം അധികാരക്കൈമാറ്റം സുഗമമായി നടക്കില്ലെന്നും ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഭരണഘടനാ പ്രതിസന്ധിയും കുതിരക്കച്ചവടവും നടത്താനുള്ള അവസരം ആര്‍ക്കും നല്‍കരുതെന്നും ഏഴ് ജഡ്ജിമാര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
സുഗമമായ അധികാര കൈമാറ്റം ഉറപ്പ് വരുത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിമാരായ ജി എം അക്ബര്‍ അലി, അരുണാ ജഗദീശ്വരന്‍, ഡി ഹരിപരന്താമന്‍, പി ആര്‍ ശിവകുമാര്‍, സി ടി സെല്‍വം, എസ് വിമല, പട്ന ഹൈക്കോടതി മുന്‍ ജഡ്ജി അഞ്ജന പ്രകാശ് എന്നിവരാണ് ഇതു സംബന്ധിച്ച് രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.
അതിനിടെ വോട്ടെണ്ണല്‍ സ്വാധീനിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 150 ജില്ലാ കളക്ടര്‍മാരെ വിളിച്ചെന്ന ആരോപണത്തിന് തെളിവ് നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന ജയറാം രമേശിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. വിശദാംശങ്ങള്‍ നല്‍കാത്തതിനാല്‍ ആരോപണത്തിൽ കഴമ്പില്ലെന്ന് കണക്കാക്കുമെന്ന് കമ്മിഷന്‍ പറഞ്ഞു. ഒരു ജില്ലാ കളക്ടര്‍ പോലും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടില്ലെന്ന് കമ്മിഷന്‍ ഞായറാഴ്ച അറിയിച്ചിരുന്നു. ജയറാം രമേശിന്റെ ആരോപണം സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ഉന്നയിച്ചിരുന്നു.

 

 

Eng­lish Summary:India in hope; Elec­tion result today
You may also like this video
<iframe width=“560” height=“315” src=“https://www.youtube.com/embed/NI8OoGIZgxQ?si=OKOqPwl-n4YeXJ7y” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture; web-share” referrerpolicy=“strict-origin-when-cross-origin” allowfullscreen></iframe>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.