5 October 2024, Saturday
KSFE Galaxy Chits Banner 2

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉല്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കർശന നടപടി

പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ 
Janayugom Webdesk
തിരുവനന്തപുരം
July 18, 2024 9:44 pm

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉല്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫിസറായി ചുമതലപ്പെടുത്തും. മേജർ ഇറി​ഗേഷൻ, കോർപറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാ​ഗങ്ങളുടെയും ഏകോപനം ഉറപ്പാക്കും. നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ നിരുത്സാഹപ്പെടുത്താൻ കർശന നടപടിയെടുക്കും. പൊതുനിരത്തിലും ജലാശയത്തിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.
ആമയിഴഞ്ചാൻ രക്ഷാദൗത്യത്തിൽ സാഹസികമായി പങ്കെടുത്തവരെ പ്രത്യേകിച്ച് സ്കൂബ ടീമിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. 

സാംക്രമിക രോ​ഗങ്ങൾ തടയാൻ മാലിന്യ നീക്കം പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ദിവസവും ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണം റെയിൽവേ ഉറപ്പു വരുത്തണം. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലൂടെ ഒഴുകുന്ന 130 മീറ്റർ നീളമുള്ള ടണൽ ശുചീകരിക്കണമെന്ന് ഇന്ത്യൻ റെയിൽവേയോട് നിര്‍ദേശിച്ചു. ട്രയിനുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാൻ റെയിൽവേ എന്‍ജിനീയറിംഗ് വിഭാഗം ആഴ്ചയിലൊരിക്കൽ പരിശോധന നടത്തണം. തോടിന്റെ രണ്ട് ഭാ​ഗത്തുള്ള ഫെൻസിങ്ങിന്റെ അറ്റകുറ്റപ്പണി ഇറി​ഗേഷൻ വകുപ്പ് നടത്തും. 2000 മീറ്ററിൽ പുതുതായി സ്ഥാപിക്കേണ്ട ഫെൻസിങ്ങിന്റെ പണി ഉടൻ ആരംഭിക്കും. രാജാജി നഗറിന്റെ മധ്യ ഭാഗത്തുള്ള പാലത്തിന് സമീപവും നഗർ അവസാനിക്കുന്ന ഭാഗത്തും രണ്ട് ട്രാഷ് ബൂമുകൾ കോർപറേഷൻ സ്ഥാപിക്കും. രാജാജിന​ഗർ പ്രദേശത്ത് ശാസത്രിയ ഖരമാലിന്യപദ്ധതിക്ക് കണ്ടെത്തിയ സ്ഥലത്ത് ഉടൻ പ്രവർത്തി ആരംഭിക്കും. മെറ്റൽ മെഷുകൾ മേജർ ഇറി​ഗേഷൻ വകുപ്പ് സ്ഥാപിക്കും. മാലിന്യ സംസ്ക്കരണ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് ഫയർ ആന്‍ഡ് റസ്ക്യു നേതൃത്വത്തിൽ പരിശീലനവും ആവശ്യമായ സുരക്ഷാ ക്രമീകരണവും നൽകും. 

40 എ ഐ കാമറകൾ സ്ഥാപിക്കും. ഇവയെ പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പിക്കും. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി എടുക്കും. രാജാജി നഗറിൽ നിലവിലുള്ള തുമ്പൂർമുഴി യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കി അധികമായി വരുന്ന മാലിന്യം അംഗീകൃത ഏജൻസികൾക്ക് കൈമാറും. അജൈവ മാലിന്യം ശേഖരിക്കുന്നതിന് മിനി എംസിഎഫ്/കണ്ടെയ്നർ എംസിഎഫ് സ്ഥാപിക്കും. കെഎസ്ആർടിസി തമ്പാനൂർ ബസ് ഡിപ്പോയിലെ സർവീസ് സ്റ്റേഷനിൽ നിന്നുള്ള മലിന ജലവും മറ്റ് ഖര മാലിന്യങ്ങളും ആമയിഴഞ്ചാൻ തോടിലേയ്ക്ക് തള്ളുന്നത് ഒഴിവാക്കുന്നതിന് എഫ്ലുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റും ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ക്രമീകരിക്കണമെന്ന് കെഎസ്ആർടിസിക്ക് നിര്‍ദേശം നൽകി. പ്ലാമൂട്, കോസ്മോ ആശുപത്രി, കണ്ണമ്മൂല, പാറ്റൂർ എന്നിവിടങ്ങളിലെ കെഡബ്ല്യുഎ യുടെ പമ്പിങ് സ്റ്റേഷനുകളിൽ നിന്ന് ഓവർഫ്ലോ വെള്ളം ഒഴുകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു. മൃഗശാലയിൽ മലിനജല സംസ്കരണ പ്ലാന്റ് പ്രവർത്തിപ്പിക്കണമെന്നും ഖരമാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും നിര്‍ദേശിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് പഠനത്തിൽ ചൂണ്ടിക്കാണിച്ചത് പ്രകാരം ആമയിഴഞ്ചാൻ തോടിന് സമീപമുള്ള വീടുകളിലെ മലിനജലം തോടിലേക്ക് എത്തുന്നത് ഒഴിവാക്കാൻ കർശന നടപടികൾ കൈക്കൊള്ളും. കെഎസ്ആർടിസി, തകരപറമ്പ്, പാറ്റൂർ, വഞ്ചിയൂർ, ജനശക്തി നഗർ, കണ്ണമ്മൂല എന്നിവിടങ്ങളിലെ വാണിജ്യ/ വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം ആമയിഴഞ്ചാൻ തോടിലേക്ക് ഒഴുക്കുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കും. 

നീർച്ചാലുകളുടെ സംരക്ഷണം, പരിപാലനം, മേൽനോട്ടം എന്നിവയ്ക്കായി ജനകീയ പരിപാടി ആസൂത്രണം ചെയ്യും. ഇതിനായി നീർച്ചാൽ കമ്മിറ്റികൾ രൂപീകരിക്കൽ, കുട്ടികളുടെ മേൽനോട്ടത്തിൽ നീർച്ചാൽ പരിപാലനം മുതലായ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യും. വെള്ളം കടലിൽ ഒഴുകിയെത്തുന്നതിന് നീരൊഴുക്ക് സു​ഗമമാക്കും. ഓൺലൈനായി ചേർന്ന യോ​ഗത്തിൽ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം റെയിൽവേ, ആരോഗ്യം, ജലവിഭവ വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തില്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: Strict action against those using banned plas­tic car­ry bags and products
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.