3 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 3, 2024
September 30, 2024
September 27, 2024
September 22, 2024
September 21, 2024
September 21, 2024
September 19, 2024
September 18, 2024
September 12, 2024
September 11, 2024

നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; യുവതിയുടെ സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്

Janayugom Webdesk
ആലപ്പുഴ
August 13, 2024 10:28 am

തകഴിയിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തിൽ യുവതിയുടെ കാമുകനും സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ചശേഷമാണ് കുഞ്ഞിനെ യുവതി കാമുകന് കൈമാറിയത് എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. മൂന്ന് പേരാണ് കേസിൽ അറസ്റ്റിലായത്. ഈ മാസം ഏഴിന് പുലർച്ചെ 1.30നാണ് പെൺകുഞ്ഞിന് യുവതി ജന്മം നൽകിയത്. ഇവരുടെ പൂച്ചാക്കലിലെ വീട്ടിൽ വച്ചായിരുന്നു പ്രസവം. ശേഷം തോമസ് ജോസഫിനെ വിളിച്ചുവരുത്തിയ യുവതി കുഞ്ഞിനെ കൈമാറിയെന്നാണ് മൊഴി. രാജസ്ഥാനിൽ ഫോറൻസിക് സയൻസ് പഠിച്ച് തിരുവനന്തപുരത്ത് ഇന്റേൺഷിപ്പ് ചെയ്യുന്ന യുവതി ഇൻസ്റ്റഗ്രാം വഴിയാണ് ഹോട്ടൽ മാനേജ്മെന്റ് പൂർത്തിയാക്കിയ തോമസുമായി പരിചയത്തിലായത്. വർഷങ്ങളായി സൗഹൃദത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താനിരിക്കെ യുവതി ഗർഭിണിയായി. വിവരം പക്ഷെ ഇരുവരും വീട്ടുകാരിൽ നിന്ന് മറച്ചുവച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് 75, ഭാരതീയ ന്യായ സംഹിത 93, 3(5) പ്രകാരമാണ് സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 8ന് ഉച്ചകഴിഞ്ഞ് തോമസ് ജോസഫ് സുഹൃത്ത് അശോക് ജോസഫുമായി യുവതിയുടെ വീട്ടിലെത്തിയാണ് കുഞ്ഞിനെ വാങ്ങിയത്. തുണിയിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി കുഞ്ഞിനെ യുവതി ഇവർക്ക് കൈമാറി. അപ്പോൾ കുഞ്ഞിന് അനക്കമില്ലായിരുന്നുവെന്നാണ് തോമസിന്റെ മൊഴി. കുഞ്ഞുമായി ബൈക്കിൽ രാത്രി കുന്നുമ്മയിലെ അശോക് ജോസഫിന്റെ വീടിന് സമീപമെത്തിയ ഇരുവരും ചേർന്ന് രാത്രിയിൽ തന്നെ വീടിന് ഒന്നര കിലോമീറ്റർ അകലെയുള്ള പാടത്തിന് നടുവിലെ ബണ്ടിൽ മൃതദേഹം മറവുചെയ്യുകയായിരുന്നു. 

രക്ത സ്രാവത്തെ തുടർന്ന് തലകറങ്ങിവീണ യുവതിയെ വീട്ടുകാർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിലെത്തിച്ചു. ചികിത്സയിലുള്ള യുവതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തകഴി വണ്ടേപ്പുറം പാടശേഖരത്തിന്റെ ബണ്ടിൽ കുഴിച്ചുമൂടിയ മൃതദേഹം തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തെടുത്തത്. ശനിയാഴ്ച യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പരിശോധനയിൽ പ്രസവം കഴിഞ്ഞതായി മനസ്സിലാക്കിയ ഡോക്ടർമാർ ചോദിച്ചപ്പോൾ കുഞ്ഞിനെ കാമുകൻ കൊണ്ടുപോയി ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതായാണ് യുവതി അറിയിച്ചത്. ഇവരുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ ഡോക്ടർമാർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസന്വേഷണത്തിൽ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ എത്തിച്ചില്ലെന്നറിഞ്ഞു. തുടർന്ന്, യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് കാമുകനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അമ്പലപ്പുഴ പോലീസിന്റെ സഹായത്തോടെ തകഴിയിലെത്തി പൂച്ചാക്കൽ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ കുഴിച്ചുമൂടിയതായി ഇവർ പോലീസിനെ അറിയിച്ചു. 

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തോമസ് ജോസഫുമായി സംഭവസ്ഥലത്തെത്തിയ പോലീസ് കുന്നുമ്മ കൊല്ലനാടി പാടശേഖരത്തിന്റെ പുറംബണ്ടിൽ കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മൃതദേഹം കുഴിച്ചിട്ടതായാണ് പ്രതികൾ പോലീസിനെ അറിയിച്ചത്. ഫൊറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി. കാമുകൻ തോമസ് ജോസഫ് ഹോട്ടൽ മാനേജ്മെന്റ് പഠിച്ചയാളാണ്. രാജസ്ഥാനിലെ ജയ്പുരിൽ പഠിക്കുമ്പോഴാണ് ഇവർ പരിചയപ്പെട്ടത്. യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്. പൂച്ചാക്കൽ പോലീസാണ് കേസന്വേഷിക്കുന്നത്. 

സമഗ്ര അന്വേഷണം വേണം: ജില്ലാ ശിശുക്ഷേമസമിതി 

ആലപ്പുഴ: നവജാതശിശുവിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ ശിശുക്ഷേമസമിതി ആവശ്യപ്പെട്ടു. അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കുഞ്ഞിനെ അവിടെ ഏൽപ്പിച്ചില്ല. അമ്മത്തൊട്ടിലിലാക്കിയിരുന്നെങ്കിൽ നിയമപരിരക്ഷ കിട്ടിയേനെയെന്നും ജനറൽ സെക്രട്ടറി കെഡി ഉദയപ്പൻ, ജോയിന്റ് സെക്രട്ടറി കെ നാസർ എന്നിവർ പറഞ്ഞു. സംഭവത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസർ നിർദേശിച്ചതനുസരിച്ച് ശിശുസംരക്ഷണ ഓഫീസിലെ സോഷ്യൽ വർക്കർ ഉണ്ണിക്കൃഷ്ണൻ പൂച്ചാക്കൽ, ചൈൽഡ് ഹെൽപ്‍ലൈൻ സൂപ്പർവൈസർ അലൻ, കേസ് വർക്കർ മിഥുന്ന എന്നിവർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. 

Eng­lish Sum­ma­ry: The inci­dent of bury­ing a new­born baby; After the wom­an’s friend was also arrest­ed, more infor­ma­tion came out

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.