12 February 2026, Thursday

Related news

February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026

കരട് തീരദേശ പരിപാലന പ്ലാൻ; കേന്ദ്രത്തിന്റെ അംഗീകാരത്തിന് സമർപ്പിക്കും

Janayugom Webdesk
തിരുവനന്തപുരം
August 14, 2024 11:22 pm

സംസ്ഥാനത്തിന്റെ കരട് തീരദേശ പരിപാലന പ്ലാൻ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2019ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതും കേരള തീരദേശ പരിപാലന അതോറിട്ടി അംഗീകരിച്ചതുമാണ് ഈ കരട്. സിആർഇസഡ് മൂന്നിൽ നിന്നും സിആർഇസഡ് രണ്ടിലേക്ക് തരം മാറ്റുന്നതിന് കേന്ദ്ര സർക്കാരിലേക്ക് സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത 175 നഗരസ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളിൽ 66 എണ്ണത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ബാക്കി 109 പഞ്ചായത്തുകളെ കൂടി സിആർഇസഡ് രണ്ട് വിഭാഗത്തിലേക്ക് മാറ്റുന്നതിന് വീണ്ടും കേന്ദ്രത്തോട് അഭ്യർത്ഥിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കരട് തീരദേശ പരിപാലന പ്ലാനിന് അംഗീകാരം ലഭിക്കുന്നതോടെ സംസ്ഥാനത്തിന് വിവിധ ഇളവുകളാണ് ലഭിക്കുക. 

സിആർഇസഡ് രണ്ട്, സിആർഇസഡ് മൂന്ന്, ദ്വീപുകൾ, കണ്ടൽക്കാടുകൾ എന്നിങ്ങനെ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് നടപ്പാവുക. താരതമ്യേന നിയന്ത്രണങ്ങൾ കുറഞ്ഞ ഭാഗമാണ് സിആർഇസഡ് രണ്ട്. അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ അറ്റോമിക് മിനറൽ ശേഖരം ഉള്ളതിനാൽ അത്തരം പ്രദേശങ്ങളിൽ സിആർഇസഡ് മൂന്നിലെ വ്യവസ്ഥകൾ ബാധകമായിരിക്കും.
പ്രധാനമായും 2011 ലെ ജനസംഖ്യ സാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ഉള്ള വികസിത പ്രദേശങ്ങളെ മറ്റ് വികസന മാനദണ്ഡങ്ങൾ കൂടെ പരിഗണിച്ച് സിആർഇസഡ് മൂന്ന് എ എന്ന വിഭാഗത്തിലും അതിൽ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ സിആർഇസഡ് മൂന്ന് ബി വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു. സിആർഇസഡ് മൂന്ന് എ പ്രകാരം കടലിന്റെ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ വരെ വികസനരഹിത മേഖലയായി കുറച്ചിട്ടുണ്ട്. മുമ്പ് ഇത് 200 മീറ്റർ വരെയായിരുന്നു. 

സിആർഇസഡ് മൂന്ന് ബിയിൽ കടലിന്റെ വേലിയേറ്റ രേഖയിൽ നിന്ന് 200 മീറ്റർ വരെ വികസനരഹിത മേഖലയായി തുടരും. ഉൾനാടൻ ജലാശയങ്ങളുടെ (സിആർഇസഡ് മൂന്ന് വിഭാഗത്തിലെ) വേലിയേറ്റ രേഖയിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്റർ വരെയായി കുറയും. മറ്റ് ചെറിയ ജലാശയങ്ങളുടെ കാര്യത്തിൽ 50 മീറ്റർ വരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയാക്കി കണക്കാക്കും. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ വികസനരഹിത മേഖല ബാധകമല്ല. കേന്ദ്ര വനം — പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയ ശേഷം ദ്വീപുകളുടെ വികസനരഹിത മേഖല 50 മീറ്ററിൽ നിന്ന് 20 മീറ്ററായി കുറയ്ക്കും. 1000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുളള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾക്ക് ചുറ്റും മാത്രമായി 50 മീറ്റർ ബഫർ സോണും ബാധകമാക്കും. 

Eng­lish Sum­ma­ry: Draft Coastal Man­age­ment Plan; will be sub­mit­ted for the approval of the Centre
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.