19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 12, 2024
September 11, 2024
September 11, 2024
September 11, 2024
September 11, 2024
September 10, 2024
September 10, 2024
September 8, 2024
September 6, 2024

ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് ജീവിതം തകർക്കാൻ ശ്രമിക്കുന്നു: മുകേഷ്

Janayugom Webdesk
കൊല്ലം
August 27, 2024 7:53 pm

ലൈംഗികാതിക്രമ ആരോപണത്തിൽ യാഥാർത്ഥ്യങ്ങൾ പുറത്തുവരണമെന്നും ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകർക്കാൻ കെണിവക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുകേഷ് പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച മിനു മുനീർ പണം ആവശ്യപ്പെട്ട് പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു എന്നും അവസരം ലഭിച്ചപ്പോൾ തനിക്കെതിരെ തിരിഞ്ഞതാണെന്നുമാണ് മുകേഷിന്റെ പ്രതികരണം. ഇത്തരം തന്ത്രങ്ങൾക്ക് കീഴടങ്ങാൻ തയ്യാറല്ല. തനിക്കയച്ച സന്ദേശങ്ങൾ സംബന്ധിച്ച തെളിവുകളുടെ പിൻബലത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ഇത്തരക്കാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുകേഷ് കൂട്ടിച്ചേർത്തു. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനത്ത് നിന്നും മുകേഷ് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സാമൂഹ്യമാധ്യമത്തിലൂടെ മുകേഷ് പ്രതികരിച്ചത്.

“ഞാൻ ഉൾപ്പെടെയുളള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഉയർന്നു വന്നിട്ടുളള ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണ്. എങ്കിൽ മാത്രമെ പൊതുസമൂഹം ചർച്ചചെയ്തു വരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തു വരികയുളളു. നടൻ എന്ന നിലക്കു മാത്രമല്ല ജനപ്രതിനിധി എന്ന നിലക്കും പൊതുസമൂഹത്തോട് എനിക്ക് ഉത്തരവാദിത്വമുണ്ട്. നാടക പാരമ്പര്യമുളള കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്ന എനിക്ക് കലാരംഗത്തുളളവരുടെ വേദനയും ഉത്കണ്ഠയും മനസിലാക്കാൻ മറ്റാരേക്കാളും നന്നായി സാധിക്കും. പതിനാലാം വയസിൽ അഭിനയം തുടങ്ങിയ എന്റെ അമ്മ എൺപത്തി ഏഴാം വയസിലും അത് തുടരുന്നു. രാഷ്ട്രീയമായി വേട്ടയാടാൻ വരുന്നവരോട് പരാതിയില്ല. 2018ലും ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞു. എനിക്കെതിരെ വിധിയെഴുതുന്നവർക്കു മുന്നിൽ എന്റെ നിരപരാധിത്വം വെളിപ്പെടുത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ചില വിശദീകരണങ്ങൾ മുന്നോട്ടുവയ്ക്കുന്നു. 

2009ൽ സിനിമയിൽ അവസരം തേടുന്നയാൾ എന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണിൽ ബന്ധപ്പെട്ടു. വ്യക്തിപരമായ കൂടിക്കാഴ്ചക്കായി ഫോട്ടോ ആൽബവുമായി എന്റെ വീട്ടിൽ വന്ന അവർ മിനു കുര്യൻ എന്നു പരിചയപ്പെടുത്തി. അവസരങ്ങൾക്കായി സഹായിക്കണമെന്നവർ പറഞ്ഞപ്പോൾ സാധാരണ പറയാറുളളതുപോലെ ശ്രമിക്കാം എന്നു പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്റെ മാന്യമായ പെരുമാറ്റത്തെ പ്രകീർത്തിച്ചുകൊണ്ട് അവർ വാട്സ് ആപ് സന്ദേശമയക്കുകയുണ്ടായി. ആസമയത്തൊന്നും അവർ എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെന്ന് പറയുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പിന്നീട് വളരെക്കാലത്തേക്ക് അവരെപ്പറ്റിയുളള വിവരങ്ങൾ ലഭ്യമായിരുന്നില്ല.

2022ൽ ഇതേ സ്ത്രീ വീണ്ടും ഫോണിൽ ബന്ധപ്പെടുകയുണ്ടായി. ഇത്തവണ അവർ മിനു മുനീർ എന്നാണ് പരിചയപ്പെടുത്തിയത്. തുടർന്നവർ വലിയൊരു സാമ്പത്തിക സഹായം എന്നോടാവശ്യപ്പെട്ടു. ഞാൻ നിസഹായത അറിയിച്ചപ്പോൾ ഒരു ലക്ഷം എങ്കിലും മതിയെന്നായി. ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്ട്സ് ആപ്പിൽ സന്ദേശമയച്ചു. ഞാൻ പണം നല്‍കാതിരുന്നതിനെ തുടർന്ന് ഒരുപ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തിൽ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇവരുടെ ഭർത്താവ് എന്നവകാശപ്പെട്ട് ഫോണിൽ വിളിച്ച് മറ്റൊരാളും വൻ തുക ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തിയ ഈ സംഘം ഇപ്പോൾ അവസരം ലഭിച്ചപ്പോൾ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇവർ എനിക്കയച്ച സന്ദേശങ്ങൾ സംബന്ധിച്ച തെളിവുകളുടെ പിൻബലത്തിലാണ് ഞാനിക്കാര്യം വെളിപ്പെടുത്തുന്നത്. ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസോ ഹനിക്കപ്പെടാൻ കൂട്ടുനില്ക്കുന്ന ഒരാളല്ല ഞാൻ. എന്നാൽ ഭീഷണി തന്ത്രങ്ങൾക്ക് കീഴടങ്ങാനും തയ്യാറല്ല. യാഥാർത്ഥ്യങ്ങൾ പുറത്തു വരണം. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുളളവുടെ ജീവിതം തകർക്കാൻ കെണിവക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും. ഇത്തരക്കാർക്കെതിരെശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകും എന്നാണ് മുകേഷ് സമൂഹമാധ്യമത്തിലൂടെ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.