15 February 2026, Sunday

തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കണം: കെ പി രാജേന്ദ്രന്‍

Janayugom Webdesk
തൃശൂര്‍
August 29, 2024 2:52 pm

സിനിമ മേഖലയില്‍ തുല്യ ജോലിക്ക് തുല്യ വേതനം നല്‍കണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍. എഐടിയുസി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴിലും സുരക്ഷിതത്വവും ഉറപ്പ് വരുത്തുക, കുറ്റാരോപിതരുടെ പേരില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിനിമം കൂലി ഉറപ്പാക്കാത്ത മേഖലയാണ് സിനിമ. അത് ഉറപ്പാക്കുന്നതിനൊപ്പം സ്ത്രീകൾക്ക് നിർഭയമായി ജോലിയെടുക്കാൻ കഴിയണം. സിനിമാ മേഖലയിലെ തൊഴിൽ പ്രശ്നങ്ങളെ അഭിമുഖികരിക്കാൻ ആദ്യമായി ട്രേഡ് യൂണിയൻ സംഘടന രൂപീകരിച്ചത് എഐടിയുസിയാണ്. സൗത്തിന്ത്യൻ ഫിലിം അസോസിയേഷൻ എന്ന പേരിൽ രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു. സിനിമാ മേഖലയിൽ ട്രേഡ് യൂണിയൻ അനുവദിക്കില്ലെന്ന സമീപനമാണ് ഇന്ന് പ്രതിസ്ഥാനത്ത് നിൽക്കുന്ന താരങ്ങൾക്കെല്ലാമെന്നും അദ്ദേഹം പറഞ്ഞു.

വിനയനേയും തിലകനേയും വിലക്കിയപ്പോൾ അവർക്ക് താങ്ങും തണലുമായി നിന്നത് എഐടിയുസിയും കാനം രാജേന്ദ്രനും മാത്രമായിരുന്നു. ഇത് താരങ്ങളുടെ മാത്രം പ്രശ്നമായി മാത്രം കാണുന്നില്ല. സ്ത്രീകൾക്ക് അന്തസായി ജോലി ചെയ്യാൻ കഴിയുന്നതിനൊപ്പം തൊഴിലാളികളൾക്ക് മാന്യമായ കൂലി ലഭിക്കണമെന്നാണ് എഐടിയുസി ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി കെ സുധീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ, വര്‍ക്കിങ് വുമണ്‍സ് ഫോറം ജില്ലാ സെക്രട്ടറി സാറാമ്മ റോബ്സൻ, യുവകലാസാഹിതി ജില്ലാ സെക്രട്ടറി സി വി പൗലോസ്, തൃശൂർ മണ്ഡലം സെക്രട്ടറി കെ എൻ രഘു എന്നിവർ സംസാരിച്ചു. എഐടിയുസി ജില്ലാ സഹ ഭാരവാഹികളായ വി ആർ മനോജ്, പി ഡി റെജി, പി ശ്രീകുമാർ, ജെയിംസ് റാഫേൽ, കെ കെ ശിവൻ, ടി ആർ ബാബുരാജ് എന്നിവർ നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.