21 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 23, 2025
February 28, 2025
February 28, 2025
December 26, 2024
December 19, 2024
December 12, 2024
November 29, 2024
November 12, 2024
October 23, 2024
September 6, 2024

ഓണത്തിന് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ

Janayugom Webdesk
തിരുവനന്തപുരം
September 6, 2024 4:00 pm

സാമ്പത്തിക പരിമിതികള്‍ക്കിടയിലും ഓണത്തിന് ജനങ്ങളെയും ജീവനക്കാരെയും ചേര്‍ത്തുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഓണസമ്മാനമായി രണ്ട് ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1,700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ അംഗങ്ങളായ 62 ലക്ഷത്തോളം പേർക്ക് 3,200 രൂപ വീതം ലഭിക്കും. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിന് പുറമെയാണ് രണ്ട് ഗഡുകൂടി അനുവദിച്ചത്. ബുധനാഴ്ച മുതൽ ഇത് ഗുണഭോക്താക്കളുടെ കൈകളിലെത്തും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കുടിശികയുണ്ടായിരുന്നതില്‍ ഒരു ഗഡു ഉള്‍പ്പെടെയാണ് അനുവദിച്ചത്.
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപം നൽകും. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് 1000 രൂപ വീതം ഉത്സവ ബത്തയും അനുവദിച്ചു. സർക്കാർ ജീവനക്കാരോടൊപ്പം സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെ മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെ എ വിഭാഗങ്ങള്‍ക്ക് അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.
പണഞെരുക്കം കാരണമുണ്ടായ ക്ഷേമ പെൻഷൻ കുടിശിക ഈ വർഷവും അടുത്ത വർഷവുമായി തീര്‍ത്തുനൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും ഓണക്കാലത്ത് ഒരു ഗഡു കുടിശികയെങ്കിലും നൽകാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയമാണ് നടപ്പായത്. പെൻഷൻ വിതരണത്തിന് പ്രഥമ മുൻഗണനയാണ് സർക്കാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ട് ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1,600 രൂപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുകയാണ്.

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് 1000 രൂപ

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് 1,000 രൂപ വീതം ഉത്സവ ബത്ത നല്‍കുന്നതിന് തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നല്‍കി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മമ് സേനാംഗങ്ങള്‍ക്ക് ബത്ത ലഭിക്കും. കഴിഞ്ഞ വര്‍ഷവും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.