12 February 2026, Thursday

Related news

February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ വിഭജനം വികസനത്തിന് വെല്ലുവിളി

* നഗരങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യത 66 ശതമാനം
* ഗ്രാമങ്ങളില്‍ 24 ശതമാനത്തിന് 
Janayugom Webdesk
ന്യൂഡല്‍ഹി
September 18, 2024 9:31 pm

രാജ്യത്ത് ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ഡിജിറ്റൽ വിഭജനം തുടരുന്നത് വികസനത്തിന് വെല്ലുവിളിയായി മാറുന്നു. നാഷണൽ സാമ്പിൾ സർവേ ഓഫിസ് രേഖകള്‍ അനുസരിച്ച് നഗരങ്ങളിലെ 66 ശതമാനം പേര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാകുമ്പോള്‍ ഗ്രാമീണ ഇന്ത്യൻ കുടുംബങ്ങളിൽ 24 ശതമാനം പേര്‍ക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ. ഗ്രാമീണ മേഖലയില്‍ 14 ശതമാനം പേരാണ് സജീവമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. അതേസമയം നഗരമേഖലകളില്‍ 59 ശതമാനം പേര്‍ സജീവമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. ദുര്‍ബലമായ നെറ്റ്‌വർക്ക് കവറേജ്, താങ്ങാനാവുന്ന പ്രശ്നങ്ങൾ, പ്രാദേശിക ഇന്റർനെറ്റ് ഉള്ളടക്കത്തിന്റെ അഭാവം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങള്‍ ഇതിന് പിന്നിലുണ്ട്. 

ഗ്രാമീണമേഖലയിലെ ഇന്റര്‍നെറ്റ് അസമത്വം നഗരമേഖലയുമായി വലിയ വിടവുണ്ടാക്കുന്നു. ഗ്രാമീണമേഖലയിലെ ജനങ്ങളുടെ അവസരങ്ങള്‍ക്ക് ഇത് ഗുരുതരമായ പ്രത്യാഘാതവും സൃഷ്ടിക്കുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതിയുടെ 27 ശതമാനം ഗുണഭോക്താക്കൾക്ക് മാത്രമേ ഡിജിറ്റലായി നേരിട്ട് പണം ലഭിക്കുന്നുള്ളൂ, നിയമന പ്രക്രിയകൾ കൂടുതലായി ഓൺലൈനായി മാറുന്നതും കൂടുതല്‍ ഡിജിറ്റല്‍വല്‍ക്കരണം കടന്നുവരുന്നതും തൊഴിൽ സാധ്യതകള്‍ക്കും നിർണായകമാണ്. അതേസമയം ഇന്റര്‍നെറ്റ് ലഭ്യതയിലും വരിക്കാരുടെ എണ്ണത്തിലും ഇന്ത്യയില്‍ വന്‍ കുതിപ്പെന്നാണ് ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) യുടെ കണക്കുകള്‍. 2023–24 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ടെലികോം മേഖല രാജ്യത്ത് വലിയ വളര്‍ച്ച കൈവരിച്ചിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

2022–23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 88.1 കോടി ആയിരുന്നു ശരാശരി ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണമെങ്കില്‍ 24 മാര്‍ച്ച് ആയപ്പോഴേക്കും 95.4 കോടിയായി ഉയര്‍ന്നു. 7.3 കോടി വരിക്കാരുടെ വര്‍ധനവാണ് ഈ മേഖല കൈവരിച്ചിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.30 ശതമാനം ഉയര്‍ന്നിട്ടുണ്ട്. വിലക്കുറവില്‍ സ്മാര്‍ട്ഫോണുകളുടെ ലഭ്യത, ഇന്റര്‍നെറ്റ് സേവനങ്ങളുടെ ചുരുങ്ങിയ ചെലവ് എന്നിവയാണ് വര്‍ധനവിന് ആധാരം. ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ എണ്ണത്തില്‍ 9.15 ശതമാനത്തിന്റെ വര്‍ധനവുണ്ടെന്നും ട്രായ് പറയുന്നു. 2023 ല്‍ 84.6 കോടിയായിരുന്നത് 24 മാര്‍ച്ചില്‍ 92.4 കോടിയായി വര്‍ധിച്ചു. വയര്‍ലെസ് ഡാറ്റ വരിക്കാരുടെ എണ്ണം 2023 മാര്‍ച്ച് അവസാനം 84.6 കോടിയില്‍ നിന്ന് 24 മാര്‍ച്ച് അവസാനത്തോടെ 91.3 കോടിയായി. മൊത്തം ഡാറ്റ ഉപയോഗം 21.69 ശതമാനമാണ് വര്‍ധിച്ചത്. ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 2023 മാര്‍ച്ച് അവസാനത്തോടെ 117.2 കോടിയില്‍ നിന്ന് 24 മാര്‍ച്ച് അവസാനത്തോടെ 119.9 കോടിയായി വര്‍ധിച്ചിരുന്നു. ഓരോ വരിക്കാരന്റെയും പ്രതിമാസ ശരാശരി 16 മണിക്കൂറായും ഉയര്‍ന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.