1 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 1, 2024
September 30, 2024
September 30, 2024
September 30, 2024
September 30, 2024
September 29, 2024
September 28, 2024
September 28, 2024
September 28, 2024
September 27, 2024

എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യം പരിഗണന നല്‍കേണ്ടത് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക്: കെ പി രാജേന്ദ്രന്‍‍

Janayugom Webdesk
തിരുവനന്തപുരം
October 1, 2024 4:12 pm

ഇടതുപക്ഷ സര്‍ക്കാരിന്റെ പരിഗണനയില്‍ ഒന്നാമതായി വരേണ്ടത് തൊഴിലാളികളുടെ വിഷയങ്ങളായിരിക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍‍. ഈ സര്‍ക്കാരിന് പിന്നില്‍ ഏറ്റവും ശക്തമായി ഉറച്ചുനില്‍ക്കുന്ന വിഭാഗമാണ് തൊഴിലാളികള്‍. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് തൊഴിലാളികളാണ് നാടിന്റെ കരുത്ത്. സംസ്ഥാന സര്‍ക്കാര്‍ അവരെ ചേർത്തുപിടിക്കണം. ബജറ്റ് തയ്യാറാക്കുമ്പോഴും, പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴുമെല്ലാം തൊഴിലാളികളുടെ ജീവിതവും തൊഴിലും സംരക്ഷിക്കുന്നതിനുള്ള കാര്യങ്ങള്‍ക്ക് ഒന്നാമത്തെ പരിഗണന നല്‍കണമെന്ന് കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍(എഐടിയുസി) നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ തൊഴിലാളികൾക്ക് പ്രശ്നങ്ങൾ വരുമ്പോൾ അതിൽ ഉറച്ച നിലപാടെടുക്കുകയും അത് നേടിയെടുക്കാൻ നിരന്തരമായ സമരത്തിൽ നിൽക്കുകയും ചെയ്യുന്ന സംഘടനകളാണ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഉൾപ്പെടെയുള്ള എഐടിയുസിയുടെ വിവിധ സംഘടനകൾ. 

പരമ്പരാഗത മേഖലയിലുള്‍പ്പെടെയുള്ള തൊഴിൽ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുന്ന നിലപാടുകളും നയങ്ങളുമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നായി ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കാലാവസ്ഥാ മാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നതിനിടയില്‍, കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ അവരുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുകയാണ്. തൊഴിലാളികളുടെ തൊഴിലും ജീവിതവും സംരക്ഷിക്കുന്നതിനായുള്ള ശക്തമായ പ്രക്ഷോഭത്തിലേക്ക് എഐടിയുസി നീങ്ങുകയാണെന്നും കെ പി രാജേന്ദ്രന്‍ പറഞ്ഞു. ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സോളമന്‍ വെട്ടുകാട് അധ്യക്ഷനായി. 

ജനറല്‍ സെക്രട്ടറി ടി രഘുവരന്‍ സ്വാഗതം പറഞ്ഞു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി രാജു, എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാര്‍, എലിസബത്ത് അസീസി, ആര്‍ സജിലാല്‍, അഡ്വ. എം കെ ഉത്തമന്‍, ഹഡ്സണ്‍ ഫെര്‍ണാണ്ടസ്, എ കെ ജബ്ബാര്‍, ഡി ബാബു, കെ രാജീവന്‍, വി സി മധു, പി പീതാംബരന്‍, ഡി പ്രസാദ് എന്നിവര്‍ സംസാരിച്ചു. 60 വയസ് കഴിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് റിട്ടയർമെന്റ് സ്കീം നടപ്പിലാക്കുക, പെൻഷൻ അപേക്ഷിക്കുന്ന തീയതി മുതൽ അർഹത ഉറപ്പു വരുത്തുക, പെരിയാർ മത്സ്യക്കുരുതി നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുക, കരിമണൽ ഖനനം നിർത്തിവയ്ക്കുക, തീരദേശവാസികൾക്ക് ഭവന നിർമ്മാണത്തിന് ഇളവു നൽകുക, മുതലപ്പൊഴി ഹാർബറിലെ അപകടമരണങ്ങൾ ഒഴിവാക്കാൻ സത്വര നടപടി സ്വീകരിക്കുക, വിഴിഞ്ഞം തുറമുഖം നിയമനങ്ങളില്‍ മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.